പാകിസ്താനിൽ അജ്ഞാതന്റെ വിളയാട്ടം തുടരുന്നു. അജ്ഞാതന്റെ വെടിയേറ്റ് ഒരു ഭീകര നേതാവ് കൂടി കൊല്ലപ്പെട്ടു. ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ ആണ് പട്ടാപ്പകൽ വെടിയേറ്റ് മരിച്ചത്. ഇതോടെ ഒരാഴ്ചയിൽ അജ്ഞതനാൽ കൊല്ലപ്പെട്ട ഭീകര നേതാക്കളുടെ എണ്ണം മൂന്നായി.
ഒരു കാലത്ത് വൻ ഭീകരാക്രമണങ്ങളിലൂടെ കശ്മീരിലെ ജനങ്ങളെ വിറപ്പിച്ച ഭീകര നേതാക്കൾക്ക് ഇപ്പോൾ കഷ്ടകാലത്തിന്റെ ദിനങ്ങളാണ്. ഭീകര സംഘടനയായ അൽ ബദാറിന്റെ കമാൻഡറും നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയുമായ ബഷീർ അഹമ്മദ് പീറിന്റെ കൊലയായിരുന്നു ഇതിന്റെ ആദ്യ സൂചനകൾ നൽകിയത്. ഇതിന് പിന്നാലെ ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് ഭീകരർ കൂടി വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്താനിൽ പതിയിരിക്കുന്ന അജ്ഞാതരാണ് ഈ കൊലപാതകങ്ങൾക്കെല്ലാം ഉത്തരവാദി.
പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ വലം കൈയ്യെന്ന് വിശേഷിപ്പിക്കാവുന്നയാളാണ് അവസാനം കൊല്ലപ്പെട്ട സയ്യിദ് നൂർ ഷലോബാർ. ഖൈബർ പക്തുൻക്വയിൽവച്ചായിരുന്നു ഇയാളെ അജ്ഞാതൻ വകവരുത്തിയത്. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായ ഷലോബാർ കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു നേതൃത്വം നൽകിയിരുന്നത്. അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബഷീർ അഹമ്മദും നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയാണ്. ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവന്മാരിൽ ഒരാളായ ബഷീറിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അജ്ഞാതൻ ആക്രമിച്ചത്. പോയിന്റ് ബ്ലാങ്കിൽ നിന്നായിരുന്നു ബഷീറിന് വെടിയേറ്റത്. ബഷീറിന് പിന്നാലെ കൊല്ലപ്പെട്ട സയ്യദ് ഖാലിദ് റാസയ്ക്കും പോയിന്റ് ബ്ലാങ്കിൽ നിന്നായിരുന്നു വെടിയേറ്റത്. അതുകൊണ്ടുതന്നെ ആയുധം കൈകാര്യം ചെയ്യാൻ കൃത്യമായ പരിശീലനം ലഭിച്ചയാളാണ് ഈ അജ്ഞാതൻ എന്ന് വ്യക്തം. ഇത് ഭീകര നേതാക്കളുടെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട്. ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തിയുൾപ്പെടെ നടത്തുകയും, കശ്മീരിലൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഭീകരൻ ആയിരുന്നു ഖാലിദ് റാസയും.
തുടർച്ചയായി മൂന്ന് ഭീകര നേതാക്കളെ കൊലപ്പെടുത്തിയിട്ടും ഈ അജ്ഞാതൻ ആരാണെന്നതിന്റെ ഒരു സൂചനയും പുറത്തുവന്നിട്ടില്ല. ആദ്യ ആക്രമണത്തിന് പിന്നാലെ തന്നെ ഭീകരർ അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇതിനിടെ അടുത്ത ആക്രമണം ഉണ്ടാകുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ സുരക്ഷാ സേനപോലും ഭയക്കുന്ന കമാൻഡർമാരുടെ തന്നെ എണ്ണം കുറയുന്നത് ഭീകരരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഭീകര നേതാക്കളെല്ലാം അതീവ ജാഗ്രതയിലാണ്. വരും ദിവസങ്ങളിലും അജ്ഞാതന്റെ ആക്രമണം ഇവർ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ വലിയ സുരക്ഷയാണ് ഭീരക കമാൻഡർമാർക്ക് ഒരുക്കിയിരിക്കുന്നത്. പലരും ഒളിവിൽ പോയെന്നും പറയപ്പെടുന്നുണ്ട്. ഒരു കാലത്ത് മറഞ്ഞിരുന്ന് ഭീതിയുണ്ടാക്കിയവർക്ക് ഇപ്പോൾ ഭീതിയെ തുടർന്ന് മറഞ്ഞിരിക്കേണ്ട സാഹചര്യമാണ് പാകിസ്താനിൽ ഉള്ളതെന്ന് വ്യക്തം.
Discussion about this post