ന്യൂഡല്‍ഹി: മ്യാന്മറുമായി പങ്കിടുന്ന അതിര്‍ത്തി പൂര്‍ണമായി വേലികെട്ടി അടയ്ക്കാന്‍ തീരുമാനിച്ച് ഇന്ത്യ. 1,643 കിലോമീറ്റര്‍ നീളത്തിലാണ് അതിര്‍ത്തിയില്‍ വേലികെട്ടുക. ഇതിനായി 31,000 കോടി രൂപയാണ് ചെലവെന്നാണ് കണക്കാക്കുന്നത്. തുറന്നു കിടക്കുന്ന മ്യാന്‍മര്‍ അതിര്‍ത്തി അനധികൃത ആയുധക്കടത്തിന്റേയും മയക്കുമരുന്ന് കടത്തിന്റേയും പേരില്‍ കുപ്രസിദ്ധി നേടിയതാണ്.
രാജ്യസുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട് ഇതോടൊപ്പം തന്നെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 1,643 കിലോമീറ്റര്‍ വേലിക്കൊപ്പം റോഡുകളും ഇന്ത്യ നിര്‍മ്മിക്കും. മണിപ്പുര്‍, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായാണ് മ്യാന്മര്‍ അതിര്‍ത്തി പങ്കിടുന്നത്.
ഇതുവരെ 30 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ വേലി നിര്‍മ്മാണം പൂര്‍ത്തിയായതായി ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തുറന്നുകിടക്കുന്ന അതിര്‍ത്തിയാണ് മണിപ്പുരിലെ വംശീയ കലാപത്തിന്റെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിലേയും മ്യാന്മറിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് രേഖകളൊന്നുമില്ലാതെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും 16 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരുന്ന ഇന്ത്യ-മ്യാന്മര്‍ ഫ്രീ മൂവ്മെന്റ് റെജിം (എഫ്.എം.ആര്‍) കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ 2018-ലെ ആക്ട് ഈസ്റ്റ് നയം പ്രകാരമായിരുന്നു ഇത് റദ്ദ് ചെയ്തത്.
കൂടാതെ, ഹൈബ്രിഡ് സര്‍വൈലന്‍സ് സിസ്റ്റം (എച്ച്എസ്എസ്) വഴി വേലികെട്ടി സുരക്ഷയുറപ്പാക്കുന്ന രണ്ട് പൈലറ്റ് പ്രോജക്ടുകള്‍ നടപ്പാക്കിവരികയാണ്. അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും 1 കിലോമീറ്റര്‍ വീതം വേലി കെട്ടും. കൂടാതെ മണിപ്പൂരില്‍ ഏകദേശം 20 കിലോമീറ്ററോളം വരുന്ന നിര്‍മാണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
Discussion about this post