ന്യൂഡൽഹി : ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയായ ലോർഡ് മൗണ്ട് ബാറ്റന്റെ കുടുംബവുമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനുള്ള അടുത്ത ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. തന്റെ അമ്മയും നെഹ്രുവുമായുള്ള ബന്ധം സാധാരണ മനുഷ്യർക്ക് മനസ്സിലാകാത്ത തരത്തിൽ ഉന്നതമായിരുന്നെന്നാണ് എഡ്വിനയുടെ മകൾ പമേല മൗണ്ട് ബാറ്റൻ തന്റെ പുസ്തകത്തിൽ പറയുന്നത്. ഇരുവരും തമ്മിൽ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും എന്നാൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നുമാണ് പമേല അവകാശപ്പെടുന്നത്.
എന്തായാലും തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി നാവിക സേനയുടെ പടക്കപ്പൽ അയച്ച വാർത്തയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രാഹുൽ ഗാന്ധിയുടെ സവർക്കർ അവഹേളനത്തെ തുടർന്നാണ് ജവഹർലാൽ നെഹ്രുവിന്റെ ജയിൽവാസവും ജീവിതവുമൊക്കെ ചർച്ചയാകുന്നത്. വീര സവർക്കർക്കെതിരേയുള്ള അവഹേളനങ്ങൾക്ക് മറുപടിയായാണ് നെഹ്രുവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകൾ പുറത്തുവരുന്നത്.
എഡ്വിന മൗണ്ട് ബാറ്റന്റെ അന്ത്യാഭിലാഷം അനുസരിച്ച് അവരെ സമുദ്രത്തിലാണ് അടക്കിയത്. 1960 ലായിരുന്നു എഡ്വിന അന്തരിച്ചത്. പോർട്ട്സ്‌മൗത്തിനു സമീപമാണ് സംസ്കാരം നടന്നത്. എച്ച്.എം.എസ് വേക്ക്ഫുൾ എന്ന കപ്പലിലായിരുന്നു എഡ്വിനയുടെ ശരീരം കടലിലേക്ക് കൊണ്ടു പോയത്. ഈ സംസ്കാരത്തിന് അകമ്പടിയായി ഇന്ത്യയുടെ നാവിക സേന പടക്കപ്പൽ ഐ.എൻ.എസ് ത്രിശൂലിനെയാണ് ജവഹർലാൽ നെഹ്രു അയച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ടവൾക്കു വേണ്ടി നെഹ്രു പടക്കപ്പൽ അയച്ച വിവരം മൗണ്ട് ബാറ്റന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇന്ത്യയുടെ ചരിത്രത്തിൽ അധികാര കൈമാറ്റത്തിന് ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു മൗണ്ട് ബാറ്റൺ. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ ശവമടക്കിന് ഇന്ത്യൻ പടക്കപ്പൽ അകമ്പടി സേവിച്ചത് എന്ത് കാരണം കൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. വ്യക്തിപരമായ ബന്ധത്തിനായി രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉപയോഗിച്ചത് ഒരിക്കലും അംഗീകരിക്കാൻ പാടില്ലെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.
Discussion about this post