ന്യൂഡൽഹി: താൻ കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ലെന്നും കോൺഗ്രസുകാർ തന്നെ പാർട്ടിയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപിയിലെത്തിയ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. നാലഞ്ച് വർഷമായി കോൺഗ്രസ് രാജ്യതാൽപര്യത്തെക്കാൾ ഉപരി രണ്ടോ മൂന്നോ വ്യക്തികളുടെ താൽപര്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അങ്ങനെ പ്രവർത്തിക്കാൻ എനിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് തീരുമാനമെന്നും അനിൽ ആന്റണി പറഞ്ഞു.
മാസങ്ങൾ നീണ്ട ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്. ഒരുപാട് നാളുകളായി മോദിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഓരോ പൗരനും ഒരു വേർതിരിവും ഇല്ലാതെ മുന്നേറാനുളള പദ്ധതികൾ ഈ സർക്കാർ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. ഇന്ന് മോദിജിയുടെ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനാണ് വന്നത്. സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും, അല്ലാതെ യാതൊരു സ്ഥാനമാനങ്ങൾക്കും താൽപര്യമില്ലെന്നും അനിൽ കെ ആന്റണി പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിന്റെ നിലപാട് രാജ്യതാൽപര്യത്തിന് എതിരാണെന്ന് തോന്നിയിരുന്നു. കോൺഗ്രസ് പാർട്ടിയെ ഞാൻ വഞ്ചിച്ചിട്ടില്ല. ഇന്ന് ചുമതലയിൽ ഇരിക്കുന്നവർ കോൺഗ്രസിനെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അനിൽ ആന്റണി പറഞ്ഞു.
പുതിയ തീരുമാനത്തോട് വീട്ടിൽ നിന്നുളള പ്രതികരണം ആരാഞ്ഞപ്പോൾ വ്യക്തിപരമായ തീരുമാനമാണെന്ന് ആയിരുന്നു അനിൽ ആന്റണിയുടെ മറുപടി. സ്വന്തം മന:സാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനും സ്വന്തം വിശ്വാസമനുസരിച്ച് മുന്നോട്ടുപോകാനുമാണ് പിതാവ് എകെ ആന്റണി തന്നെ പഠിപ്പിച്ചത്. ഒരു നല്ല ഇന്ത്യൻ പൗരനായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഈ തീരുമാനമെന്നും അനിൽ കെ ആന്റണി പറഞ്ഞു. പിതാവ് എകെ ആന്റണി 52 കൊല്ലത്തെ പാർലമെന്ററി രാഷ്ട്രീയത്തിന് ശേഷം വിരമിച്ച ആളാണ്. ഇന്ന് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഇല്ലെന്നും അനിൽ കെ ആന്റണി പറഞ്ഞു.
Discussion about this post