ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ സംഭവത്തിൽ പാർലമെന്റിന് മുൻപിൽ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ചൊവ്വാഴ്ച പാർലമെന്റിനകത്തെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുൻപിൽ കറുപ്പ് അണിഞ്ഞ് പ്രതിഷേധിക്കാനാണ് തീരുമാനം. അതേസമയം കേരളത്തിൽ കരിങ്കൊടിയും കറുപ്പുമണിഞ്ഞുളള പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി നേരിട്ട മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും എന്ത് ചെയ്യുമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യമുയർന്നു കഴിഞ്ഞു.
രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ പ്രസിഡന്റുമായ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ഭാവി പ്രതിഷേധങ്ങളെക്കുറിച്ച് ആലോചിക്കാൻ വിളിച്ചു ചേർത്ത ഡിന്നർ
വിരുന്നിലായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. രാഹുൽ വിഷയത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുളളതിനാൽ സിപിഎമ്മും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ സിപിഎം നേതാവും എംപിയുമായ എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവർ പങ്കെടുക്കുകയും ചെയ്തു.
അതേസമയം കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കറുപ്പണിഞ്ഞ് നടത്തിയ പ്രതിഷേധങ്ങളെ ക്രൂരമായി പോലീസിനെ ഉപയോഗിച്ച് നേരിട്ട സംഭവം ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിൽ വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു. കേരളത്തിൽ കറുപ്പണിഞ്ഞുളള പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കുന്ന സിപിഎം ഡൽഹിയിൽ എങ്ങനെ കറുപ്പ് അണിഞ്ഞ് പ്രതിഷേധിക്കുമെന്നാണ് ചോദ്യം ഉയരുന്നത്.
ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിലായിരുന്നു യോഗം. ഇക്കാര്യത്തിൽ ഖാർഗെയുടെ ഓഫീസിൽ ചൊവ്വാഴ്ച രാവിലെ ചേരുന്ന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. മൂന്ന് ദിവസമായി രാഹുലിനെ അയോഗ്യനാക്കിയതിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്.
പിന്നാക്ക സമുദായത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസിൽ സൂററ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് രാഹുലിന് എംപി സ്ഥാനം നഷ്ടമായത്. രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ വിധിക്കുന്ന പാർലമെന്റ് അംഗങ്ങൾ വിധിയോടെ അയോഗ്യരാകുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഇതനുസരിച്ചാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.
Discussion about this post