ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി. ഉന്നതതല യോഗം വിളിച്ചാണ് പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയത്. മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുളള കോവിഡ് പ്രതിരോധ പെരുമാറ്റശീലങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
മുതിർന്ന പൗരൻമാർ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ ഉൾപ്പെടെ സന്ദർശിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും കോവിഡിന്റെ ഭീഷണി വലിയ തോതിൽ ഒഴിഞ്ഞെങ്കിലും കൃത്യമായി നിരീക്ഷണം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്നതുൾപ്പെടെയുള്ള ആഗോള കോവിഡ് സാഹചര്യം വിവരിക്കുന്ന സമഗ്രമായ അവതരണം കേന്ദ്ര ആരോഗ്യ സെക്രട്ടറി നടത്തി.
ജനിതകശ്രേണീകരണ ലബോറട്ടറികളുമായി ചേർന്ന് പോസിറ്റീവ് സാമ്പിളുകളുടെ ജനിതകശ്രേണീകരണം വർധിപ്പിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പുതിയ വകഭേദങ്ങളുണ്ടെങ്കിൽ അവ നിരീക്ഷിക്കാനും സമയബന്ധിത പ്രതികരണത്തിനും ഇതു സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐആർഐ/എസ്എആർഐ കേസുകളുടെ ഫലപ്രദമായ നിരീക്ഷണവും പകർച്ചപ്പനി, സാർസ്-കോവ്-2, അഡെനോവൈറസ് എന്നിവയുടെ പരിശോധനയും സംസ്ഥാനങ്ങൾക്കൊപ്പം തുടർച്ചയായി നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് പകർച്ചപ്പനിയുടെയും കോവിഡ് കേസുകളുടെയും നേരിയ വർദ്ധന റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 1134 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
പകർച്ചപ്പനിക്കും കോവിഡിനും ആവശ്യമായ മരുന്നുകളുടെ ലഭ്യതയും കിടക്കകളുടെയും ആരോഗ്യ മാനവ വിഭവശേഷിയുടെ ലഭ്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് കേസുകൾ ഉയരുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ആഴ്ച ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്ത് നൽകിയിരുന്നു.
Discussion about this post