അര്‍ജുനെ ജീവനോടെ ലഭിക്കാനായി മനുഷ്യസാധ്യമായതെല്ലാം ചെയ്തിരുന്നുവെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണസെയില്‍. അര്‍ജുന്റെ മകന്റെ ആ കളിപ്പാട്ടം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ആ കുഞ്ഞുലോറിയാണ് തന്നെ ഇവിടെ എത്തിച്ചതെന്നും എം.എല്‍.എ പറഞ്ഞു.
‘ഇതുപോലൊരു ദൗത്യം ജീവിതത്തിലാദ്യമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയൊരു സല്യൂട്ട്. കേരളത്തിന്റെ ഈ ഐക്യം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത എല്ലാ ടീമും അവരാല്‍ കഴിയുന്നതെല്ലാം ചെയ്തു’ – അദ്ദേഹം പറഞ്ഞു കേരളത്തിലെ ജനപ്രതിനിധികള്‍ വളരെയധികം സഹായിച്ചു. ആദ്യദിവസം മുതല്‍ അര്‍ജുനെ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.
അന്ന് മുതല്‍ ആവശ്യമായി അന്ന് മുതല്‍ സാങ്കേതിക ഉപകരണങ്ങളെല്ലാം ഉപയോഗിച്ച് പരിശോധനകള്‍ നടത്തി. പിന്നീടാണ്, ഡ്രഡ്ജര്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. ഗോവയില്‍നിന്ന് ഡ്രെഡ്ജറും എത്തിച്ചു. കഴിയുന്ന രീതിയിലെല്ലാം പരിശ്രമിച്ചെങ്കിലും അര്‍ജുനെ ജീവനോടെ രക്ഷിക്കാനായില്ല. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്ക് നന്ദി. ഈശ്വര്‍ മാല്‍പെയും മികച്ച രീതിയില്‍ ശ്രമിച്ചു’ അദ്ദേഹം പറഞ്ഞു.
അതേസമയം, അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. അര്‍ജുനെ ഒരുനോക്ക് കാണാന്‍, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒരു നാട് മുഴുവന്‍ കണ്ണാടിക്കലിലെ വീടിന് പുറത്തുണ്ട്. ശനിയാഴ്ച രാവിലെ 11.15-ഓടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്.
മന്ത്രിമാരായ കെ.ബി. ?ഗണേഷ് കുമാര്‍, എ.കെ. ശശീന്ദ്രന്‍, കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയില്‍, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ, എം.പി.മാരായ എം.കെ.രാഘവന്‍, ഷാഫി പറമ്പില്‍, എം.എല്‍.എ.മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Discussion about this post