ബന്ദിപ്പൂർ: രാജ്യത്ത് 2018 ന് ശേഷം കടുവകളുടെ എണ്ണത്തിൽ 6.74 ശതമാനം വർദ്ധനയുണ്ടായതായി കണക്കുകൾ. 2018 ൽ 2967 കടുവകളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 3167 എണ്ണമായതായി കടുവാ സെൻസസിന്റെ വിവരങ്ങൾ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രൊജക്ട് ടൈഗർ പദ്ധതിയുടെ 50 ാം വാർഷികം പ്രമാണിച്ച് ബന്ദിപ്പൂർ കടുവാസങ്കേതം സന്ദർശിച്ച പ്രധാനമന്ത്രി ഇതിന് ശേഷമാണ് സെൻസസ് വിവരങ്ങൾ പരസ്യപ്പെടുത്തിയത്.
2006 നെ അപേക്ഷിച്ച് 1700 ലധികം കടുവകളാണ് ഇന്ത്യൻ വനമേഖലയിൽ വർദ്ധിച്ചത്. 2006 ലെ കണക്കനുസരിച്ച് 1411 കടുവകളാണ് ഉണ്ടായിരുന്നത്. 2010 ൽ ഇത് 1706 ആയി. 2014 ൽ 2226 ഉം 2018 ൽ 2967 കടുവകളുമായി വർദ്ധിച്ചതായി സെൻസസിൽ വ്യക്തമാക്കുന്നു. 2006 മുതൽ രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ 124.45 ശതമാനം വർദ്ധനയാണ് ഉണ്ടായത്. 2006 ൽ 28 കടുവാസംരക്ഷണ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 50 ലധികം കന്ദ്രങ്ങൾ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമൃതവർഷത്തിൽ കടുവാസംരക്ഷണം ലക്ഷ്യമിട്ടുളള ദർശനരേഖയും പ്രധാനമന്ത്രി പുറത്തുവിട്ടു. കടുവ, പുളളിപ്പുലി, സിംഹം, ചീറ്റ, പ്യൂമ തുടങ്ങി ഏഴ് മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലെയ്ൻസ് കൂട്ടായ്മയ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുളള വെല്ലുവിളികളിൽ നിന്ന്് ഈ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുളള നടപടികൾ ആവിഷ്‌കരിക്കുന്നത് ഉൾപ്പെടെ കൂട്ടായ്മയുടെ ലക്ഷ്യമാണ്. നൂറോളം രാജ്യങ്ങളെയാണ് കൂട്ടായ്മയിൽ പ്രതീക്ഷിക്കുന്നത്.
ശക്തമായ സംരക്ഷണ പരിപാലന നടപടികൾ മാത്രമാണ് ഇത്തരം മൃഗങ്ങളുടെ നിലനിൽപിനുളള വഴിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ സിംഹങ്ങളുടെ എണ്ണം 2015 ൽ 523 ആയിരുന്നത് 2020 ൽ 674 ലെത്തിയത് അവയുടെ ശക്തമായ സംരക്ഷണ നടപടികളിലൂടെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അൻപത് രൂപയുടെ സ്മാരകനാണയവും പുറത്തിറക്കി.
Discussion about this post