കോയമ്പത്തൂര്‍: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും പോലീസ് തെളിവെടുപ്പിനായി കോയമ്പത്തൂരില്‍ എത്തിച്ചു. ഇവര്‍ ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് പോലീസിന്റെ ലക്ഷ്യം. പുലര്‍ച്ചെ 4.10ഓടെ ആലുവ ഡിവൈഎസ്പി ബാബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെയും കൊണ്ട് ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് പുറപ്പെട്ടത്. ഒരു പോലീസ് ജീപ്പും വാനുമാണ് ഇവിടെ നിന്ന് പുറപ്പെട്ടിരിക്കുന്നത്. വാനിലാണ് പ്രതികള്‍ ഉള്ളത്.
ശനിയാഴ്ചയാണ് പോലീസിന് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ലഭിച്ചത്. തെളിവുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്നുതന്നെ പ്രതികളെ ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.
കോയമ്പത്തൂര്‍ നിന്ന് പള്‍സര്‍ സുനിയുടെ ഫോണിനെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. ഫോണിന്റെ സിഗ്നല്‍ അവസാനം ലഭിച്ചത് ഇവിടെനിന്നാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണ്. വെള്ള നിറത്തിലുള്ള സാംസങ് ഫോണ്‍ എന്നാണ് നടിയുടെ മൊഴിയിലുള്ളത്.
ഫോണ്‍ ഉപേക്ഷിച്ചെന്നാണ് പള്‍സര്‍ സുനി പറയുന്നതെങ്കിലും പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. സുനി പറഞ്ഞതനുസരിച്ച് കൊച്ചിയില്‍ മൂന്നിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. കൃത്യം നടത്തിയ ശേഷം സുനി പോയ സുഹൃത്തിന്റെ വീട്ടിലും പോലീസ് ഇന്നലെ പരിശോധന നടത്തി ഫോണുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു.
Discussion about this post