കൊച്ചി: ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം പൊതു ഖജനാവിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡുകളുടെ പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല. വിവിധ ബാങ്കുകളിലാണ് ഫണ്ട് നിക്ഷേപിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും നീക്കംചെയ്ത സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന് ക്ഷേത്രങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ താല്‍പ്പര്യമില്ലെന്നും ദേവസ്വം ഫണ്ടിലാണ് സര്‍ക്കാരിന് താല്പ്പര്യമെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിട്ടുള്ളത്.
ദേവസ്വം ബോര്‍ഡിന്റെ വരവുചെലവ് കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ദേവസ്വം അഡീഷണല്‍ സെക്രട്ടറി പി രാധാകൃഷ്ണന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അതേസമയം ദേവസ്വം ബോര്‍ഡിന് ബജറ്റു വിഹിതമായി സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡിന് ബജറ്റ് വിഹിതമായി എല്ലാവര്‍ഷവും 80 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. ശബരിമല ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടകരുടെയും ക്ഷേമത്തിനായി വലിയ തുക വര്‍ഷംതോറും ചെലവഴിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. 2017-18-ല്‍ ശബരില ശുചീകരണത്തിന് സര്‍ക്കാര്‍ രണ്ടു കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പൊലീസ്, മെഡിക്കല്‍ സംഘം, സുരക്ഷാ ഉപകരണങ്ങള്‍, എന്നീ ഇനങ്ങളില്‍ നാലു കോടിയിലേറെ രൂപ വേറെയും വിനിയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
ശബരിമല വരുമാനത്തിലെ താത്പര്യം മൂലമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റിയതെന്ന വാദം തെറ്റെന്നും സര്‍ക്കാര്‍ പറയുന്നു. എ പദ്മകുമാറാണ് പുതിയ ബോര്‍ഡ് പ്രസിഡന്റ്. കെപി ശങ്കരദാസ് അംഗവും. ഇരുവരും ഹിന്ദുക്കളാണ്. ഇവരെ നാമനിര്‍ദേശം ചെയ്തതില്‍ അപാകതയില്ല. ഓര്‍ഡിനന്‍സിലൂടെ ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു കൊല്ലത്തില്‍ നിന്ന് രണ്ടു കൊല്ലമാക്കിയത് നിയമാനുസൃതമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post