ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാണ് ഉചിതമെന്ന് ബോര്‍ഡിന് വേണ്ടി മുമ്പ് ഹാജരായ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ശബരിമലയില്‍ നിലനില്‍ക്കുന്ന സ്ഥിതിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിനോട് അഭിഭാഷകര്‍ക്ക് അനുകൂല അഭിപ്രായമില്ല. ഇങ്ങനെയൊരു റിപ്പോര്‍ട്ട് നല്കിയാല് അത് കോടതിയലക്ഷ്യമായി വ്യഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് തന്നെയാണ് ഉചിതമെന്നാണ് അഭിഭാഷകരുടെ അഭിപ്രായം.
സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമെന്നാണു വ്യവസ്ഥ. ശബരിമലയിലെ വിലക്ക് മാത്രം ഉന്നയിച്ചുള്ളതാണ് പുനഃപരിശോധനാ ഹര്‍ജികള്‍. അതേസമയം എല്ലാ ക്ഷേത്രങ്ങള്‍ക്കു ബാധകമായിട്ടുള്ള വ്യവസ്ഥയാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ 3(ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത് കൂടാതെ ആര്‍ത്തവം മൂലം ചില പ്രായത്തിലുള്ള സ്ത്രീകളെ ആരാധനാലയത്തില്‍ നിന്നും വിലക്കുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നും കോടതി വിധിച്ചിരുന്നു.
ശബരിമലയ്ക്കു പ്രത്യേകമായി ചട്ടപരമായ വ്യവസ്ഥകളില്ല, ആചാരമുണ്ട്. എന്നാല്‍ പ്രായഗണം പറഞ്ഞല്ല ചട്ടത്തില്‍ വിലക്കു നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആചാരപരമായ വിലക്കുള്ള സമയത്ത് പ്രവേശിക്കരുതെന്നാണ് ചട്ടത്തില്‍ പറയുന്നത്. ഈ വിലക്കിനെ പ്രായഗണ വിലക്കായി കോടതി വിലയിരുത്തുന്നുവെന്നും അത് പിഴവാണെന്നും അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമായ ചട്ടമാണ് സുപ്രീം കോടതി റദ്ദാക്കിയത്. റദ്ദാക്കുന്നതിന് മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടാണ് സര്‍ക്കാര്‍ ചോദിച്ചത്. അതേസമയം മറ്റ് ദേവസ്വം ബോര്‍ഡുകളുടെ അഭിപ്രായം സര്‍ക്കാര്‍ ചോദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പുനഃപരിശോധനാ ഹര്‍ജി കോടതി അനുകൂലമായി പരിഗണിക്കുമെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
അതേസമയം ആചാരങ്ങള്‍ കോടതി തീരുമാനിക്കുന്നതില്‍ എത്രത്തോളം ഔചിത്യമുണ്ടെന്നതിനെക്കുറിച്ച് ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്നും ഇവര്‍ വിലയിരുത്തുന്നു. വിഷയം ഏഴംഗ ബെഞ്ചിലേക്കു പോയാല്‍ നിലവിലെ വിധിയുടെ അനുപാതം മാറാമെന്നുമാണ് അഭിഭാഷകരുടെ കണക്കുകൂട്ടല്‍.
Discussion about this post