ശബരിമലയില്‍ നിന്നും ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ ഇടിവ് സംഭവിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലനില്‍പ്പിനായി പ്രധാനമായും ആശ്രയിക്കുന്നത് ശബരിമലയിലെ വരുമാനത്തെയാണ്. ബോര്‍ഡിന്റെ സാമ്പത്തിക സൂക്ഷിപ്പുകാര്‍ ധനലക്ഷ്മി ബാങ്കാണ്. ഇവരുടെ കണക്കനുസരിച്ച് പ്രളയം മുതല്‍ ഇതുവരെ വരുമാനത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്.
പ്രളയവും ശബരിമല യുവതി പ്രവേശന വിഷയത്തെ സംബന്ധിച്ച പ്രശ്നങ്ങളും മൂലം 12 കോടിയുടെ കുറവാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീര്‍ത്ഥാടകര്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തിയിരുന്നു. അപ്പം, അരവണ വില്‍പ്പനയിലൂടെ ലഭിച്ചത് 28 ലക്ഷം രൂപ മാത്രമാണ്. ഇത് കൂടാതെ ലേലത്തിലൂടെ ലഭിച്ച വരുമാനത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. പമ്പയിലും നിലയ്ക്കലിലുമായി ദേവസ്വം ബോര്‍ഡിന് 220 കടമുറികളാണുള്ളത്. ഇതില്‍ ചിലത് പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇതില്‍ ആകെ 90 കടമുറികളാണ് ലേലത്തില്‍ പോയിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഇ-ടെന്‍ഡര്‍ വഴി ലേലമെടുത്ത പലരും ഇപ്പോഴത്തെ പ്രതിസന്ധികാരണം ഒഴിവാക്കി തരണമെന്ന അപേക്ഷയുമായി ബോര്‍ഡിനെ സമീപിച്ചിട്ടുമുണ്ട്.
ഇത് കൂടാതെ ലേലത്തില്‍ പോയ ഏഴ് കടമുറികള്‍ കഴിഞ്ഞ സീസണെക്കാള്‍ 15 ശതമാനം കുറഞ്ഞ തുകയ്ക്കാണ് ഉറപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള കടമുറികള്‍ നവംബര്‍ 14ന് തുറന്ന ലേലത്തിലൂടെ നല്‍കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
അതേസമയം പുഷ്പാഭിഷേകം ലേലത്തിനെടുത്ത കരാറുകാരനും തന്നെ ഒഴിവാക്കിത്തരണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. 1.68 കോടി രൂപയ്ക്കാണ് കരാറുകാരന് ലേലം എടുത്തത്. നിലവില്‍ കാണിക്ക വഞ്ചിയില്‍ നിന്നും ലഭിച്ച കാണിക്ക മാത്രമാണ് എണ്ണി തിട്ടപ്പെടുത്താനുള്ളത്.
Discussion about this post