ഡൽഹി: ഇടത് യുവജന നേതാവ് കനയ്യ കുമാർ പ്രതിയായ രാജ്യദ്രോഹ കേസിൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ കെജരിവാൾ സർക്കാർ തടസ്സം നിൽക്കുന്നതായി ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടു മാസമായി ഡൽഹി സർക്കാർ യാതൊരു പ്രതികരണവും നൽകുന്നില്ലെന്നും പാട്യാല ഹൗസ് കോടതിയിൽ ഡൽഹി പൊലീസ് വ്യക്തമാക്കി. സർക്കാർ വ്യക്തത വരുത്തിയാലേ പ്രോസിക്യൂട്ട് ചെയ്യാവൂ എന്ന സാങ്കേതിക തടസ്സത്തിന്റെ ആനുകൂല്യം കെജരിവാൾ ദുരുപയോഗം ചെയ്യുന്നതായി ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
2016ൽ ജെ എൻ യു ക്യാമ്പസിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് നിലവിൽ കനയ്യ കുമാർ നടപടി നേരിടുന്നത്. കനയ്യ കുമാറിന് പുറമെ സർവ്വകലാശാലാ വിദ്യാർത്ഥികളായ മറ്റ് ഒൻപത് പേർക്കെതിരെയും കേസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാർ അടക്കമുള്ള നേതാക്കൾക്കെതിരെ സർവ്വകലാശാല നടപടി സ്വീകരിച്ചിരുന്നു. കനയ്യ കുമാർ ഉൾപ്പെടെ 21 വിദ്യാർത്ഥികളെ സർവ്വകലാശാല ഒരു സെമസ്റ്ററിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കനയ്യകുമാറിന് 10,000 രൂപ പിഴയും സർവ്വകലാശാല വിധിച്ചിരുന്നു.
2016ൽ ജവഹർലാൽ നെഹ്രു സർവ്വകലാശാല ക്യാമ്പസിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തുകയും ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്ത കേസിൽ കനയ്യ കുമാറിനും മറ്റൊരു വിദ്യാർത്ഥി നേതാവായ ഉമർ ഖാലിദിനും നിയമ നടപടി നേരിടേണ്ടതായി വന്നിരുന്നു.
വിഷയത്തിൽ ഡൽഹി സർക്കാരിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നതിന്റെ സൂചനയാണ് സർക്കാരിന്റെ അമാന്തത്തിലൂടെ വ്യക്തമാകുന്നത്. എല്ലാ വിഷയങ്ങളും പരിഗണിച്ച ശേഷം ആഭ്യന്തര വകുപ്പ് യുക്തമായ തീരുമാനമെടുക്കുമെന്നാണ് ഡൽഹി സർക്കാർ നേരത്തെ അറിയിച്ചിരുന്നത്.
കേസിൽ കോടതി ഇടപെടലുണ്ടായാൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ഡൽഹി സർക്കാർ നിർബന്ധിതമാകും. ഇതോടെ പ്രശ്നം രാഷ്ട്രീയവത്കരിച്ച് നേട്ടം കൊയ്യാനുള്ള കെജരിവാളിന്റെ ശ്രമം അസ്ഥാനത്താകുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
Discussion about this post