വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടായെന്നും കമ്മീഷൻ നിരീക്ഷിച്ചു.
വാളയാർ കേസിൽ സർക്കാരിന്റെയും പൊലീസിന്റെയും അലംഭാവം ഇതിനോടകം വിമർശന വിധേയമായതിന് പിന്നാലെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന നിരീക്ഷണം ദേശീയ പട്ടികജാതി കമ്മീഷനും മുമ്പോട്ട് വയ്ക്കുന്നത്.
പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ച് കേസ് അട്ടിമറിച്ചു. പ്രതികളുടെ സിപിഎം ബന്ധം കേസ് അട്ടിമറിക്കാൻ സഹായിച്ചു. ബാലക്ഷേമ സമിതി അധ്യക്ഷനും രാഷ്ട്രീയ പ്രേരിതമായി ഇടപെട്ടു. സത്യം തെളിയാന്‍ സിബിഐ വരട്ടേയെന്നാണ് കമ്മീഷന്റെ നിലപാടെന്നും ദേശീയ പട്ടികജാതി കമ്മീഷൻ പറഞ്ഞു.
അതേസമയം കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിക്കാനും കമ്മീഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നേരിട്ട് ഹാജരാകാൻ ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയതായി കമ്മീഷന് ഉപാധ്യക്ഷൻ എൽ മുരുകൻ ഡൽഹിയിൽ പറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിലെ പട്ടികജാതി കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ 29 ന് കമ്മീഷൻ വാളയാർ സന്ദർശിച്ചിരുന്നു.
Discussion about this post