ഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് കൃത്യമായ ശമ്പള ലഭ്യത ഉറപ്പ് വരുത്താൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ജനങ്ങൾക്ക് കൃത്യമായും അവർ അർഹിക്കുന്ന തരത്തിലും ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ രാജ്യമൊട്ടാകെ, മാസത്തിൽ ശമ്പളം ലഭിക്കുന്ന ദിവസം ഒന്നാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വാർ ആണ് ഇതേക്കുറിച്ച് സൂചന നൽകിയത്.
ഈ നിയമം നിലവിൽ വരുത്താൻ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രയത്നിക്കുകയാണെന്നും ഗാങ്വാർ പറയുന്നു. മാത്രമല്ല രാജ്യത്തെ തൊഴിലാളികൾക്ക് ഏകീകൃത അടിസ്ഥാന വരുമാനം ഉറപ്പാക്കാനും അതുവഴി അവരുടെ ഉപജീവനമാർഗത്തെ സംരക്ഷിക്കാനും സർക്കാർ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. സെൻട്രൽ അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി സംഘടിപ്പിച്ച ‘സെക്യൂരിറ്റി ലീഡർഷിപ്പ് സമ്മിറ്റ് 2019’ലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വേജ് കോഡ് പാർലമെന്റ് നേരത്തെ തന്നെ പാസാക്കിയിരുന്നു. ഇത് നടപ്പിൽ വരുത്താനുള്ള നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യഭരണം ഏറ്റെടുത്തത് മുതൽ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് തൊഴിലാളികൾക്ക് ക്ഷേമം കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചിരുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ പരിരക്ഷ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വർ അറിയിച്ചു.
Discussion about this post