കുണ്ടൂസ്: അഫ്ഗാനിസ്ഥാനില്‍ സമാധാനക്കരാര്‍ ലംഘിച്ച് താലിബാന്റെ ആക്രമണം. താലിബാൻ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ സൈനികരും പോലീസുകാരും ഉള്‍പ്പെടെ 20 പേര് കൊല്ലപ്പെട്ടു. താലിബാന്റെ രാഷ്ട്രീയകാര്യനേതാവ് മുല്ല ബരദറുമായി സൗഹൃദസംഭാഷണം നടത്തിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കകമായിരുന്നു ആക്രമണം. തൊട്ടു പിന്നാലെ അമേരിക്ക താലിബാനുനേരെ വ്യോമാക്രമണം നടത്തി. 11 ദിവസത്തെ ശാന്തതയ്ക്കുശേഷമാണ് അമേരിക്ക താലിബാനെ ആക്രമിക്കുന്നത്. ഇതോടെ അമേരിക്ക-താലിബാന് സമാധാനക്കരാർ കൂടുതൽ പ്രതിസന്ധിയിലായി.
കുണ്ടൂസിലെ ഇമാം സാഹിബ് ജില്ലയില്‍ മൂന്നു സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് ചൊവ്വാഴ്ച രാത്രി താലിബാന് ആക്രമണം നടത്തിയത്. 10 സൈനികരും നാലുപോലീസുകാരും കൊല്ലപ്പെട്ടു. മധ്യ ഉറുസ്ഗാന്‍ പ്രവിശ്യയിലുണ്ടായ മറ്റൊരാക്രമണത്തില്‍ ആറുപോലീസുകാരും മരിച്ചു. ഏഴുപേര്‍ക്കു പരിക്കേറ്റു.
വൈകാതെ ഹെല്‍മാണ്ട് പ്രവിശ്യയിലെ താലിബാന്കേന്ദ്രങ്ങളില് യു.എസ്. സൈന്യം വ്യോമാക്രമണം നടത്തി. അഫ്ഗാന് സൈനികരെ ആക്രമിച്ചതിനുള്ള തിരിച്ചടിയായിരുന്നു ഇതെന്ന് യു.എസ്. സേനയുടെ അഫ്ഗാനിലെ വക്താവ് സണ്ണി ലെഗെറ്റ് പറഞ്ഞു. ചൊവ്വാഴ്ചമാത്രം ഹെല്മാണ്ടില് 43 ആക്രമണങ്ങളാണ് താലിബാന് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
18 വര്‍ഷത്തെ യുദ്ധത്തിന് അന്ത്യംകുറിക്കാന്‍ വഴിയൊരുക്കി യു.എസുമായി ശനിയാഴ്ചയാണ് താലിബാന് സമാധാനക്കരാറൊപ്പിട്ടത്.
Discussion about this post