കൊട്ടാരക്കര: ആദ്യ വിവാഹങ്ങൾ മറച്ചു വെച്ച് മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ വധുവിന്റെ വീട്ടിൽ നിന്നും ആദ്യ ഭാര്യമാർ ചേർന്ന് പിടികൂടി. കൊട്ടാരക്കര വാളകം അറയ്ക്കൽ ലോലിതാ ഭവനിൽ അനിൽകുമാറിനെയാണ് (38) കാഞ്ഞാവെളിയിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്.
രണ്ടാം ഭാര്യയുടെ കാറിലായിരുന്നു ഇയാൾ കാഞ്ഞാവെളിയിൽ എത്തിയത്. രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും അപഹരിച്ച ശേഷമായിരുന്നു ഇയാൾ മൂന്നാം വിവാഹത്തിന് പുറപ്പെട്ടത്. കോട്ടയം സ്വദേശിയായ ഇയാൾ സിആർപിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് അവകാശപ്പെടുന്നത്. 2005ൽ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനിൽകുമാർ 2014ൽ തിരുവനന്തപുരം സ്വദേശിനിയെയും വിവാഹം കഴിച്ചിരുന്നു. ആദ്യ വിവാഹം മറച്ചു വെച്ചായിരുന്നു രണ്ടാം വിവാഹം.
നാലു മാസം മുൻപ് കാഞ്ഞാവെളിയിൽ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെട്ടു. തുടർന്നു വിവാഹം ഉറപ്പിച്ചു. ഇന്നലെ രാവിലെയാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി. സംഭവം അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെയും പൊലീസിനെയും കൂട്ടി കാഞ്ഞാവെളിയിൽ എത്തി ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.
കൊട്ടാരക്കര എസ് പിയുടെ നിർദ്ദേശപ്രകാരം പിങ്ക് പൊലീസും അഞ്ചാലുംമൂട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Discussion about this post