അയോദ്ധ്യ: നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അടിസ്ഥാനമാക്കി രാമക്ഷേത്ര നിര്‍മാണം അടുത്തമാസം ആദ്യം ആരംഭിക്കുമെന്ന് റാം മന്ദിര്‍ ട്രസ്റ്റ്. ശിലാസ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നൽകുന്ന സൂചന. ‘റാം മന്ദിര്‍ ട്രസ്റ്റ്’ ആണ് ക്ഷേത്രനിര്‍മാണത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ് റാം മന്ദിര്‍ ട്രസ്റ്റ്.
നക്ഷത്രങ്ങളുടെ ഗ്രഹങ്ങളുടെയും സ്ഥാനങ്ങളെ അടിസ്ഥാനമാക്കി, അതനുസരിച്ചുള്ള കണക്കുക്കൂട്ടലുകള്‍ പ്രകാരം ആഗസ്റ്റ് മൂന്ന്, അഞ്ച് എന്നീ തീയതികളാണ് ക്ഷേത്രനിര്‍മാണം ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമെന്നും ട്രസ്റ്റ് പറയുന്നു.
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സൗകര്യം അനുസരിച്ചാകും തീയതിയില്‍ അന്തിമ തീരുമാനമുണ്ടാകുക എന്നും ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. ഈ രണ്ട് തീയതികളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരഞ്ഞെടുക്കുന്ന തീയതിയിലായിരിക്കും രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുകയെന്നും ട്രസ്റ്റ് അംഗങ്ങളില്‍ ഒരാളായ കാമേശ്വര് ചൗപാല്‍ വിശദീകരിച്ചു.
ശിലാസ്ഥാപനം നടത്തുന്നതിനായി കെട്ടിടനിര്‍മാണ/എഞ്ചിനീയറിംഗ് കമ്പനിയായ ലാര്സണ് ആന്‍ഡ് ടൂബ്രോ മണ്ണ് പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ 60 മീറ്റര്‍ ആഴത്തിലുള്ള മണ്ണിന്റെ കരുത്ത് പരിശോധിച്ച ശേഷമാണ് ക്ഷേത്രത്തിന്റെ അടിസ്ഥാനശില നിര്‍മിക്കുക.
Discussion about this post