ഡൽഹി : വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്നും, പാർലമെൻറിന്റെ വർഷകാല സമ്മേളനം കൂടുതൽ വികസന പരിപാടികൾക്ക് തുടക്കമിടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പെഗാസസ് വിവാദം ഉയർന്നുവന്നത് പാർലമെൻറിന്റെ വർഷകാല സമ്മേളനത്തിന് തൊട്ടു മുൻപാണെന്നത് ഉയർത്തിക്കാട്ടി, കേന്ദ്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
”ഇന്ത്യ വികസിക്കുന്നത് ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളുണ്ട്. ഇന്ത്യയുടെ വികസനം ആഗ്രഹിക്കാത്ത രാഷ്ട്രീയ പാർട്ടികളും ഉണ്ട്. ഇത് അത്തരം ആഗോള സംഘടനകൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി തയ്യാറാക്കിയതാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത്തരം കാലഗണനകളും ബന്ധങ്ങളും മനസിലാകുന്നവരാണ്”. അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കേന്ദ്ര മന്ത്രിസഭ സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും മുൻഗണന നൽകി വികസിപ്പിച്ചത്. എന്നാൽ ഇത് ദഹിക്കാത്ത ശക്തികൾ ഇവിടെയുണ്ട്. അവർക്ക് രാജ്യത്തിന്റെ പുരോഗതിയുടെ ദിശ തെറ്റിക്കണം. ആരുടെ താളത്തിനാണ് ഇവർ നൃത്തം ചെയ്യുന്നത്, ആർക്കാണ് ഇന്ത്യയെ അപമാനിക്കേണ്ടത്? ഇങ്ങിനെ ചെയ്തിട്ട് ഇവർക്കൊക്കെ എന്ത് സന്തോഷമാണ് അതിൽ നിന്ന് കിട്ടുന്നത് എന്നും അദ്ദേഹം ചോദിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട കോൺഗ്രസ് ഇതിൽ രോഷം കൊള്ളുന്നത് അപ്രതീക്ഷിതമല്ല. അവരുടെ സ്വന്തം വീട് പോലും ഇപ്പോൾ ദിശതെറ്റിയ നിലയിലാണ്. എന്നിട്ടും പാർലമെന്റിൽ എന്ത് പുരോഗമന വഷയം വരുമ്പോഴും ചർച്ച വഴിതിരിച്ച് വിടാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post