കോഴിക്കോട്: കെ.എസ്.ആര്.ടി.സി. ബസ് ടെര്‍മിനല്‍ കോംപ്ലക്സുകളില്‍ വിദേശമദ്യ വില്‍പ്പനശാലകള്‍ ആരംഭിക്കാനുള്ള നീക്കം വാർത്തയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴ. ബിവറേജസ് മദ്യശാലകള്‍ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്കാന് സന്നദ്ധമാണെന്നും അനുയോജ്യമായത് തിരഞ്ഞെടുക്കാമെന്നും കെ.എസ്.ആര്.ടി.സി. അറിയിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.
ബസ് സ്റ്റാന്‍ഡുകളില്‍ മദ്യവില്പന ശാലകള്‍ വന്നാലുണ്ടാകുന്ന സാഹചര്യങ്ങളും പ്രശ്നങ്ങളും ഹാസ്യാത്മകമായ ചിത്രീകരിക്കുന്നവയാണ് മിക്ക ട്രോളുകളും. ‘രണ്ട് കോഴിക്കോട്, രണ്ട് അച്ചാര്‍, ഒരു സോഡ’ എന്ന് ഒരു യാത്രക്കാരന് കണ്ടക്ടറോട് ആവശ്യപ്പെടുന്നതാണ് ഏറെ വൈറലായ ട്രോളുകളിലൊന്ന്. ഇനി കട്ടപ്പുറത്തിരിക്കുന്ന ബസുകളില്‍ കയറിയിരുന്ന് അടിക്കാനുള്ള അനുവാദം കൂടി തന്നാല്‍ ഹാപ്പിയായി എന്നതാണ് മറ്റൊരു ട്രോള്‍.
ബസ് ഡിപ്പോകളുടെ പ്രവര്‍ത്തനത്തിന് തടസ്സമില്ലാതെയും യാത്രക്കാര്‍ക്ക് അസൗകര്യങ്ങളുണ്ടാകാത്തവിധത്തിലുമാകും കെട്ടിടങ്ങള്‍ നല്‍കുകയെന്നും ഒട്ടേറെ ഡിപ്പോകളില്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും കെ.എസ്.ആര്.ടി.സി അറിയിച്ചിട്ടുണ്ടെങ്കിലും ട്രോളുകകള്‍ക്ക് മയമൊന്നുമില്ല. ഫെയ്സ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ട്രോളുകള്‍ നിറയുകയാണ്.
വിപണിയെക്കാള്‍ ഇരട്ടി വാടക നല്‍കിയാണ് പല സ്ഥലത്തും മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്.ടി.സി പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ നിരക്കാണ് കെ.എസ്.ആര്.ടി.സി. ഈടാക്കുക. ഇരുപൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സാമ്പത്തികനേട്ടം നല്‍കുന്നതാണ് പദ്ധതി.
Discussion about this post