തൊടുപുഴ: ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് എത്തുന്നതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറക്കാനൊരുങ്ങുന്നത് അഞ്ചാം തവണ. 1981 ഒക്ടോബര്‍ 29, 1992 ഒക്ടോബര്‍ 12, 2018 ആഗസ്റ്റ് ഒമ്പത് , ഒക്ടോബര്‍ ആറ് എന്നീ തീയതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. മുന്‍കരുതലെന്നോണം ഇടമലയാര്‍, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്. അപൂര്‍വം ചില അവസരങ്ങളില്‍ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല.
കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആര്‍ച് ഡാം അടക്കം മൂന്ന് അണക്കെട്ടുകളാണുള്ളത്. കുളമാവ്, ചെറുതോണി എന്നിവയാണ് മറ്റ് രണ്ടെണ്ണം. ആര്‍ച് ഡാമിന് ഷട്ടറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണി ഡാമിന്റെ ഷട്ടറാണ് തുറക്കുക. സമീപ വില്ലേജുകളായ ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാകും കാര്യമായി ബാധിക്കുക. വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലെത്തും. അവിടെനിന്ന് നേര്യമംഗലം വഴി ഭൂതത്താന്‍കെട്ട് അണക്കെട്ടിലൂടെ കീരമ്പാറ, കോടനാട്, മലയാറ്റൂര്‍, കാലടി, ആലുവ, ഏലൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലെത്തും.
അടിയന്തര സാഹചര്യം പരിഗണിച്ച് പരീക്ഷണ തുറക്കല്‍ ഇല്ലാതെയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. വൈദ്യുതി വകുപ്പിലെ അണക്കെട്ട് സുരക്ഷ വിഭാഗം മെക്കാനിക്കല്‍ ഗേറ്റ് ഓപറേറ്റര്‍ സ്വിച്ചിടുന്നതോടെ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ ഉരുക്ക് വടത്തിന്റെ സഹായത്തോടെ ആദ്യം 30 സെ.മീ ഉയര്‍ത്തി വെള്ളം ഒഴുക്കും. അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും ഉയര്‍ത്തുന്നതോടെ വെള്ളം കുതിച്ചൊഴുകും. ഷട്ടര്‍ ഓപറേറ്റിങ് മുറിയില്‍ എക്സി. എന്‍ജിനീയര്‍, ബോര്‍ഡിലെ െഡപ്യൂട്ടി ഡയറക്ടര്‍, അസി. എക്സി. എന്‍ജിനീയര്‍ എന്നിവരുമുണ്ടാകും.
ഇലക്ട്രിക് മോട്ടോറിലാണ് ഷട്ടര്‍ പ്രവര്‍ത്തിക്കുന്നത്. സ്വിച്ച് ഓണ്‍ ചെയ്യുമ്പോൾ കറങ്ങുന്ന മോട്ടോറിനൊപ്പം ഗിയര്‍ സംവിധാനവും പ്രവര്‍ത്തിച്ചുതുടങ്ങും. ചക്രങ്ങളില്‍ കറങ്ങുന്ന ഗിയറില്‍ ഉരുക്കുവടമാണ് ഘടിപ്പിച്ചിരിക്കുന്നത്. വടങ്ങള്‍ ഡാമിെന്റ ഷട്ടര്ഗേറ്റുകളുമായി ഘടിപ്പിച്ചിരിക്കുന്നു. ആവശ്യാനുസരണം ഉയര്‍ത്താനും താഴ്ത്താനും സംവിധാനമുണ്ട്. ഷട്ടര്‍ 50 സെ.മീ ഉയര്‍ത്താന്‍ രണ്ട് മിനിറ്റ് മതി. ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി മോട്ടോറും വയറിങ്ങുകളും വടവുമെല്ലാം എണ്ണയിട്ട് മിനുക്കി.
1981 ഒക്ടോബര്‍ 29നാണ് ആദ്യമായി ഡാം തുറന്നത്. ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും 15 ദിവസം തുറന്നുവെച്ചു. 1992 ഒക്ടോബര്‍ 12 മുതല്‍ അഞ്ച് ദിവസം തുറന്നു. 26 വര്‍ഷത്തിന് ശേഷം മഹാപ്രളയകാലത്ത് 2018 ആഗസ്റ്റ് ഒമ്പതിനാണ് മൂന്നാമത് തുറന്നത്. സെപ്റ്റംബര്‍ ഏഴുവരെ 29 ദിവസം ഷട്ടറുകള്‍ 70 സെ.മീ തുറന്നുവെച്ചു. 15 മിനിറ്റ് കൊണ്ട് 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി. അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയും വന്‍ ജനാവലിയും ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിച്ചു.
ചെറുതോണിയാറിലേക്ക് ഒമ്പതാം മിനിറ്റില്‍ ജലം ആര്‍ത്തലച്ച് എത്തിയതോടെ ആദ്യം പാലവും തുടര്‍ന്ന് ചെറുതോണി ടൗണും വെള്ളത്തിലായി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ തണല്‍മരങ്ങള്‍ മുഴുവന്‍ കടപുഴകി. ജലപ്രവാഹത്തില്‍ ഹെക്ടര്‍ കണക്കിന് പ്രദേശത്തെ കൃഷി നശിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിന് ഒരു ഷട്ടര്‍ മാത്രം വീണ്ടും ഉയര്‍ത്തിയിരുന്നു.
Discussion about this post