കല്‍പ്പറ്റ: കഴിഞ്ഞ ദിവസം മീനങ്ങാടിയില്‍ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. കല്പറ്റ മാനിവയല്‍ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകള്‍ ശിവപാര്‍വണയാണ് മരിച്ചത്.
മീനങ്ങാടി പുഴങ്കുനി ചേവായിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു ശിവപാര്‍വണ. ഇന്നലെ രാവിലെ പത്തേകാലോടെയാണ് കുട്ടിയെ കാണാതായത്. കളിക്കുന്നതിനിടെ സമീപത്തെ പുഴയില്‍ വീണതാണെന്നാണ് കരുതുന്നത്.
പുഴയോരത്ത് കുട്ടിയുടെ കാല്പാട് കണ്ടതോടെയാണ് പുഴയില്‍ വീണതാകാമെന്ന സംശയമുണ്ടായത്. കല്പറ്റയില് നിന്ന് അഗ്നിരക്ഷാ സേനയും തുര്‍ക്കി ജീവന് രക്ഷാസമിതിയും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. തിരച്ചിലിനിടയിൽ ദേശീയപാതയിലെ കുട്ടിരായന്‍ പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post