കോട്ടയം: എരുമേലിക്ക് സമീപം മുക്കൂട്ടുത്തറയിൽ നിന്നും കാണാതായ ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങൾ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ സൈറ്റുകളും ജെസ്ന സിറിയിയിൽ എത്തിയതായുള്ള പ്രചാരം നടത്തിയതോടെയാണ് സിബിഐയുടെ വിശദീകരണം. 2018ലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്നയെ കാണാതായത്.
വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏൽപ്പിച്ചത്. 2018 മാർച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
Discussion about this post