സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാ നിര്‍ദ്ദേശം പറപ്പെടുവിച്ചു. ഇടി മിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. വ്യാപക മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ മലയോര മേഖലകളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചയിടങ്ങളിലും പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലാവസ്ഥാവകുപ്പ് അറിയിച്ചു. കടല്‍ക്ഷോഭ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഒഡിഷയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതും ഗുജറാത്ത് കര്‍ണാടക തീരങ്ങളിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ കൂടാന്‍ പ്രധാന കാരണം. അടുത്ത അഞ്ച് ദിവസം മഴ തുടരും.
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 11-07-2022 രാത്രി 11.30 വരെ 3.5 മുതല്‍ 3.7 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post