തിരുവനന്തപുരം: ആധുനിക കൃഷി രീതിയിൽ പരിശീലനത്തിനായി സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് അയച്ച കർഷക സംഘത്തിലെ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കഴിഞ്ഞ ദിവസം കാണാതായത്. സംഭവത്തിൽ ഇന്ത്യൻ എംബസി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രായേൽ പോലീസ് അന്വേഷണം ആരംഭിച്ചു.
17 ന് രാത്രി ഹെർസ്ലിയയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാനായി മറ്റൊരു ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് കുര്യനെ കാണാതായത് എന്നാണ് സംഘത്തിലെ മറ്റുള്ളവരുടെ മൊഴി. ബസിലായിരുന്നു സംഘം ഹോട്ടലിലേക്ക് പുറപ്പെട്ടത്. ഇതിനായി ബസിന് അടുത്തെത്തിയ കുര്യൻ പെട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ വിവരം ഇന്ത്യൻ എംബസി അധികൃതരെ അറിയിക്കുകയായിരുന്നു.
കൃഷിയിലെ ആധുനിക രീതികളെക്കുറിച്ച് പഠിക്കുന്നതിനും പരിശീലനം നേടുന്നതിനും 27 അംഗ കർഷക സംഘത്തെയാണ് സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ചത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനാണ് ഇവരുടെ ചുമതല. അന്ന് രാത്രി തന്നെ അദ്ദേഹം ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കുടുംബത്തെയും അധികൃതർ ധരിപ്പിച്ചിട്ടുണ്ട്.
ഈ മാസം 12 നാണ് സംഘം ഇസ്രായേലിൽ എത്തിയത്. മെയ് എട്ടുവരെയാണ് ഇവരുടെ വിസ കാലാവധി. ഇതിനുള്ളിൽ കുര്യന് തിരികെ നാട്ടിലേക്ക് മടങ്ങണം. കുര്യന് വേണ്ടി ആശുപത്രികളിലും മാളുകളിലും പോലീസ് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ച് വരികയാണ്. ഇതിൽ നിന്നും ബിജുവിനെപ്പോലുള്ള ഒരാൾ ഹെർസ്ലിയൻ സിറ്റി സെന്ററിലേക്ക് നടന്നു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കുര്യന്റെ കയ്യിൽ പാസ്പോർട്ട് അടങ്ങിയ ബാഗ് ഉണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇവിടെ നിന്നും മറ്റെവിടേയ്ക്ക് എങ്കിലും കടക്കാനാണോ കുര്യന്റെ പദ്ധതിയെന്നും പരിശോധിക്കുന്നുണ്ട്. ഈ മാസം 11 ന് ശേഷം കുര്യൻ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം.
Discussion about this post