ന്യൂഡൽഹി : പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്ന അഞ്ച് സൈനികർ വീരമൃത്യു വരിച്ച സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വായ്ബ ഭീകരരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇവരെ പിടികൂടാനുളള നടപടികളും ആരംഭിച്ചുകഴിഞ്ഞു. ഏഴോളം ഭീകരർ ഇതിന് പിന്നിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പഞ്ചാബ് സ്വദേശികളായ ഹവിൽദാർ മൻദീപ് സിംഗ്, ലാൻസ് നായിക് കുൽവന്ത് സിംഗ്, സെപ് ഹർകൃഷൻ സിംഗ്, സെപ് സേവക് സിംഗ്, ഒഡീഷ സ്വദേശിയായ ലാൻസ് നായിക് ദേബാശിഷ് ബിസ്വാൾ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
“ഞാൻ സുഖമായിരിക്കുന്നു, അമ്മ വിഷമിക്കേണ്ട എന്നാണ് അവൻ എന്നോട് പറഞ്ഞത്” ലാൻസ് നായിക് കുൽവന്ത് സിംഗിന്റെ അമ്മ മരിക്കുന്നതിന് മുൻപ് മകൻ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്തു. കാർഗിൽ യുദ്ധത്തിൽ പോരാടി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച പോരാളിയാണ് കുൽവന്ത് സിംഗിന്റെ അച്ഛൻ. വർഷങ്ങൾക്കിപ്പുറം മകനും ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു. ഇനിയാ അമ്മ ഒറ്റയ്ക്കാണെന്ന് സർപാഞ്ച് ഗുർചരൺ സിംഗ് പറഞ്ഞു.
മൻദീപ് സിംഗ് മരിച്ച വിവരം വൈകീട്ട് ഏഴ് മണിക്കാണ് താൻ അറിയുന്നത് എന്ന് അമ്മാവൻ പറഞ്ഞു.
ലാൻസ് നായിക് ദേബാഷിസ് ബിസ്വാളിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ഒഡീഷയിലെ ഖണ്ഡായത്ത് സാഹി ഗ്രാമത്തിൽ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നിരുന്നത്. 2021ൽ വിവാഹിതനായ ഇയാൾക്ക് ഭാര്യയും ഏഴുമാസം പ്രായമുള്ള മകളുമുണ്ട്. നാല് മാസം മുൻപാണ് അദ്ദേഹം വീട്ടിലേക്ക് അവധി ആഘോഷിക്കാൻ പോയത്.
“നമ്മുടെ മണ്ണിന്റെ മകൻ രക്തസാക്ഷിയായതിൽ ഞങ്ങൾക്ക് വേദനയും ഒപ്പം അഭിമാനവും ഉണ്ട്. അദ്ദേഹം ഒരു മഹാനായ വ്യക്തിയായിരുന്നു. അവധിക്കാലത്ത് ഗ്രാമത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു,” ദേബാഷിസ് ബിസ്വാളിന്റെ ബന്ധു ലളിത് കിഷോർ നായക് പറഞ്ഞു.
Discussion about this post