പാലക്കാട് : ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ താൻ കൈക്കൂലി വാങ്ങാൻ തുടങ്ങിയതായി പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി. ആദ്യം ലഭിച്ചത് 500 രൂപയാണെന്നും പിന്നെ ഇതൊരു ശീലമായെന്നും ഇയാൾ പറഞ്ഞു. അട്ടപ്പാടി പാടവയൽ വില്ലേജ് ഓഫീസിലാണ് ജോലിയ്ക്ക് കയറിയത്. അടുത്ത ദിവസവും ഇത് കിട്ടിയപ്പോൾ ശീലമായി. കൈക്കൂലിയിലൂടെ മാത്രം ചുരുങ്ങിയത് 40,000 രൂപ വരെ ഉണ്ടാക്കാറുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്.
കൈക്കൂലി കേസിൽ അറസ്റ്റിലായ സുരേഷ് ഇപ്പോൾ റിമാന്റിലാണ്. ഇയാളെ വിജിലൻസ് ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു. ആവശ്യമായ രേഖകൾ നൽകുന്നതിന് പലരിൽ നിന്നായി 5000 മുതൽ 40000 രൂപ വരെ ഇയാൾ വാങ്ങാറുണ്ടായിരുന്നു. റീ ബിൽഡ് കേരളയുടെ മറവിലും സുരേഷ് കുമാർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയിരുന്നു.
മലയോര മേഖലയിൽ അതിവൃഷ്ടിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലെ 46 പേർക്കാണ് ഈ സഹായം ലഭിച്ചത്. ഈ തുക ലഭിക്കാൻ പലരെയും ദിവസങ്ങളോളം വില്ലേജ് ഓഫീസിലെത്തിച്ചു. ഇതിന് പലരിൽ നിന്നായി 5000 രൂപ മുതൽ 40,000 രൂപ വരെയാണ് സുരേഷ് കുമാർ വാങ്ങിയത് എന്നാണ് വിവരം.
Discussion about this post