തിരുവനന്തപുരം : നായയുടെ കടിയേറ്റ കുട്ടിയ്ക്ക് ചികിത്സ വൈകിപ്പിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പൗഡിക്കോണം സ്വദേശിനി നന്ദനയ്ക്കാണ് ആശുപത്രിയിൽ നിന്നും ദുരനുഭവം ഉണ്ടായത്.
നായകടിയേറ്റ ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും കുട്ടിയെ അവിടെ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഒ പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണമെന്ന് അത്യാഹിതവിഭാഗത്തിലെ സുരക്ഷാ ജീവനക്കാരൻ നിർബന്ധം പിടിക്കുകയായിരുന്നു. ഇതേ തുടർന്ന് രണ്ടു മണിക്കൂറോളം കുട്ടിയുമായി അവിടെ നിൽക്കേണ്ടിവന്നശേഷമാണ് കുട്ടിയെ ഡോക്ടറെ കാണിക്കാൻ സാധിച്ചത് എന്നും രക്ഷിതാക്കൾ വ്യക്തമാക്കി.
രാവിലെ ഏഴരയോടെയായിരുന്നു കുട്ടിയ്ക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായത്. അപ്പോൾ തന്നെ കുട്ടിയുമായി ആശുപത്രിയിൽ എത്തി. എന്നാൽ സുരക്ഷാ ജീവനക്കാരൻ ഇവരെ അകത്തേക്ക് കടത്തിവിടാൻ തയ്യാറായില്ല. ഒ പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണമെന്നായിരുന്നു
അവർ പറഞ്ഞത്. പിന്നീട് ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണിച്ചു.
9.15 ഓടെയായിരുന്നു കുട്ടിയെ ഡോക്ടറെ കാണിക്കാൻ കഴിഞ്ഞത്. അതുവരെ പ്രാഥമിക ചികിത്സ പോലും കുട്ടിക്ക് നൽകിയില്ലെന്നാണ് ആക്ഷേപം.
അതേസമയം സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കും എന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു.
Discussion about this post