ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡൊറാൻഡ ട്രഷറി സാമ്പത്തിക തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ലാലുപ്രസാദ് യാദവ് കോടതിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് സിബിഐ. കാൽമുട്ട് ശസ്ത്രക്രിയ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഝാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയ ലാലുപ്രസാദ് യാദവ് ബാഡ്മിന്റൺ കളിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
ലാലുവിന് ജാമ്യം നൽകിയ ഹൈക്കോടതി നടപടിയിൽ പിഴവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ജാമ്യഉത്തരവ് പൂർണമായും തെറ്റായ വസ്തുതകളെ അടിസ്ഥാനമാക്കിയാണെന്നും നിയമത്തിന് നേരെയും ചോദ്യങ്ങളുയർത്തുന്നുണ്ടെന്നും സിബിഐ കോടതിയിൽ പറഞ്ഞു.
സിബിഐ വാദത്തെ ലാലുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. ലാലുവിന് കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ കഴിഞ്ഞതാണെന്നും കേസിൽ 42 മാസക്കാലം ജയിലിൽ കഴിഞ്ഞതാണെന്നുമായിരുന്നു കപിൽ സിബലിന്റെ വാദം.
950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണ കേസിലാണ് ലാലുപ്രസാദ് യാദവിനെ കോടതി ശിക്ഷിച്ചത്. 1992 -95 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റയ്ക്കായുളള പണം വ്യാജ ബില്ലുകളും മറ്റും ഉപയോഗിച്ച് ട്രഷറിയിൽ നിന്ന് പിൻവലിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസായ ഡൊറാൻഡ ട്രഷറി കേസിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ലാലുവിന് ജാമ്യം അനുവദിച്ചിരുന്നത്.
60 ലക്ഷം രൂപ പിഴയും അഞ്ച് വർഷത്തെ തടവ് ശിക്ഷയുമാണ് റാഞ്ചിയിലെ സിബിഐ കോടതി ലാലുവിന് വിധിച്ചത്. ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് കേസ്. അഴിമതിയുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളിലും ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഡൊറാൻഡ ട്രഷറി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ലാലുവിന് ഏറെക്കാലം ജയിലിൽ തുടരേണ്ടി വന്നിരുന്നു.
Discussion about this post