ന്യൂഡൽഹി: ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിനു പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെത്തുടർന്ന് വഷളായ ഇന്ത്യ- കാനഡ
നയതന്ത്രബന്ധം കൂടുതൽ പ്രതിസന്ധിയിലേക്ക്. കാനഡയുടെ ആരോപണം നിഷേധിച്ച ഇന്ത്യ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചു. കാനഡയിൽ തുടർന്നുവരുന്ന ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങളെ അടിച്ചമർത്തുന്നതിൽ അവിടത്തെ സർക്കാർ പരാജയപ്പെട്ടു എന്നും ഇന്ത്യ പ്രതികരിച്ചു. നയതന്ത്രതർക്കങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രിയെ സന്ദർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്ഥിതിഗതികൾ വിശദീകരിച്ചു.
നിരോധിതഖാലിസ്ഥാൻ ടൈഗർഫോഴ്സിൻ്റെ തലവനായിരുന്ന നിജ്ജാർ ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയിൽ വെച്ച് വധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാർ ആണെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. പാർലമെൻ്റിനെ അഭിസംബോധന ചെയ്യുമ്പോളാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. എന്നാൽ ഈ ആരോപണം അസംബന്ധമാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നിയമവാഴ്ചയോട് ഇന്ത്യക്ക് ശക്തമായ പ്രതിബദ്ധതയുണ്ട്. കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നു . അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിനു ഭീഷണിയാവുന്ന ഖാലിസ്ഥാൻ ഭീകരർക്ക് പ്രോൽസാഹനം നൽകുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു.
ഖാലിസ്ഥാൻ തീവ്രവാദികളുടെ അക്രമപ്രവർത്തനങ്ങളെ കനേഡിയൻ സർക്കാർ പിന്തുണ്യ്ക്കുകയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് ബൈജയന്ത് പാണ്ഡെയും വിമർശിച്ചു. കാനഡ സംസാരസ്വാതന്ത്ര്യം പോലുള്ള ലിബറൽ മൂല്യങ്ങളെക്കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തും എന്നാൽ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമുള്ള കാര്യങ്ങളും ചെയ്യും. ഈ തീവ്രവാദികൾ ഇന്ത്യയെ മാത്രമല്ല ലക്ഷ്യമിടുന്നത്. നൂറുകണക്കിനു കനേഡിയൻ പൗരന്മാരെയുമവർ കൊന്നു കളഞ്ഞത് മറക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post