ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങൾക്ക് എതിരായുള്ള വിവാദ പരാമർശത്തിൽ ലോക്സഭയിൽ മാപ്പ് പറഞ്ഞ് ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ.
‘ഇന്നലെ ഞാൻ അശ്രദ്ധമായി നടത്തിയ പ്രസ്താവന അംഗങ്ങളുടെയും ജനവിഭാഗങ്ങളുടെയും വികാരം വ്രണപ്പെടുത്തിയെങ്കിൽ അത് പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വാക്കുകൾ നീക്കം ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുകയും പരാമർശത്തിൽ ഖേദിക്കുകയും ചെയ്യുന്നു’- എംപി പറഞ്ഞു. ഹിന്ദി ഹൃദയ ഭൂമി സംസ്ഥാനങ്ങളിലെ ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനെതിരെയുള്ള ഡിഎംകെ എംപിയുടെ പരാമർശം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപി വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമാണ് സെന്തിൽ കുമാർ പറഞ്ഞത്. ബിജെപിക്ക് ദക്ഷിണേന്ത്യയിലേക്ക് വരാൻ കഴിയില്ലെന്നും സെന്തിൽ കുമാർ ലോക്സഭയിൽ പറഞ്ഞു. പരാമർശത്തിനെതിരായി പ്രതിഷേധം കടുത്തതോടെ സ്പീക്കർ ഓം ബിർള സഭയിൽ ഡിഎംകെ എംപി നടത്തിയ പരാമർശം നീക്കം ചെയ്തു.
‘അടുത്തിടെ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനിടയിൽ, ഞാൻ അനുചിതമായ ഒരു വാക്ക് ഉപയോഗിച്ചു, ആ പദം ഒരു ഉദ്ദേശത്തോടെയും ഉപയോഗിച്ചില്ല, ഇതിന് ഞാൻ ക്ഷമ ചോദിക്കുന്നു’- എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി സംഭവത്തിൽ പ്രതികരിച്ചു. ഗോമൂത്രത്തിന്റെ ഗുണങ്ങൾ ഡിഎംകെയ്ക്ക് ഉടൻ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ജനങ്ങളിൽ നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.
Discussion about this post