തിരുവനന്തപുരം: ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയെ അവഹേളിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചിട്ടുണ്ട്.
ചില ഇസ്ലാമിസ്റ്റുകളും അർബൻ നക്‌സലുകളുമാണ് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ദേശീയ നേതാക്കളെ അവഹേളിക്കുന്നത് കോൺഗ്രസിന്റെ പതിവ് ശൈലിയാണ്. എന്നാൽ ഇപ്പോൾ ബഹുമാന്യനായ പോപ്പിനെയും ക്രൈസ്തവ വിഭാഗങ്ങളെയും അവഹേളിക്കാൻ കോൺഗ്രസ് ആരംഭിച്ചിരിക്കുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പോപ്പിനെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോർജ് കുര്യൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മതവിഭാഗം ആണ് ക്രിസ്ത്യാനികൾ. മതവിഭാഗത്തെ അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റ് നിന്ദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജി 7 ഉച്ചകോടിയ്ക്കിടെ ആയിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെ പ്രധാനമന്ത്രി കണ്ടത്. ഇരുവരും തമ്മിൽ സംസാരിക്കുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സോഷ്യൽ മീഡിയ വഴിയുള്ള കോൺഗ്രസിന്റെ പരിഹാസം. അവസാനം മാർപ്പാപ്പയ്ക്ക് ദൈവത്തെ കാണാൻ അവസരം ലഭിച്ചുവെന്നായിരുന്നു ചിത്രത്തിനൊപ്പം എഴുതിയിരുന്നത്. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു. പോസ്റ്റിൽ ക്രിസ്തീയ വിശ്വാസികളിൽ നിന്നും വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതോടെയായിരുന്നു പോസ്റ്റ് പിന്നീട് പിൻവലിച്ചത്.
Discussion about this post