കൊല്ലം: ഇന്നും ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ടി വരുന്ന നിലയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറുടേത് ജൽപനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘ഏതെല്ലാം കഠിനപദങ്ങളാണ് ആ ചെറുപ്പക്കാർക്ക് നേരെ ഉപയോഗിച്ചത്. ക്രിമിനൽസ്, ബ്ലഡി റാസ്കൽസ് അങ്ങനെ ഏതെല്ലാം തരത്തിലാണ് വിശേഷിപ്പിച്ചത്. ഇതാണോ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടത്. ആ തരത്തിൽ നേരിട്ട് കൈകാര്യം ചെയ്യാനാണോ ഉന്നത സ്ഥാനം. തെറ്റായ കാര്യങ്ങളുണ്ടെങ്കിൽ നോക്കാൻ നിയമപരിപാലനത്തിലുള്ള ഉദ്യോഗസ്ഥരുണ്ടല്ലോ. എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയിൽ അദ്ദേഹം എത്തിയിരിക്കുകയാണ്. വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്നത് മാത്രമല്ല ഒരു നാടിനെ തന്നെ ആക്ഷേപിച്ചിരിക്കുന്ന നിലയിലെത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സാധാരണ ഒരു ഗവർണറെ കുറിച്ച് ഇങ്ങനെയൊന്നും പറയാൻ പാടില്ലാത്തതാണ്. എന്നാൽ ഇങ്ങനെയുള്ള മാനസികാവസ്ഥയിൽ എത്തിയാൽ എന്ത് ചെയ്യും. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും പിണറായി വിജയൻ ചോദിച്ചു.
കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ തല്ലിയ സംഭവത്തിൽ ഗൺമാൻ പ്രതിഷേധക്കാരെ തല്ലുന്നത് ഞാൻ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ക്യാപ്സ്യൂൾ. കണ്ടകാര്യം ആണ് പറഞ്ഞത്. സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തിപരമായി പലരും പല അഭിപ്രായങ്ങളും പറയുമെന്നായിരുന്നു എസ്ക്കോർട്ട് ഉദ്യോഗസ്ഥന്റെ ഭീഷണി ഫേസ് ബുക്ക് പോസ്റ്റിലുളള പ്രതികരണം.
Discussion about this post