കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇറങ്ങി പൊതുജനത്തെ അഭിവാദ്യം ചെയ്ത് ഗവർണർ. സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ഗവർണർ കോഴിക്കോട് നഗരത്തിലിറങ്ങിയത്. മിഠായി തെരുവിലൂടെ നടന്ന അദ്ദേഹം കടകളിൽ കയറി വ്യാപാരികളോടും ജീവനക്കാരോടും കുശലാന്വേഷണം നടത്തുകയും ഹലുവ രുചിക്കുകയും ചെയ്തു.
തനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എന്നെ ആക്രമിക്കണമെങ്കിൽ അവർ നേരിട്ട് വരട്ടെ. എന്റെയടുത്ത് നിന്നും പോലീസിനെ മാറ്റി നിർത്തിയാൽ, തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ്.എഫ്ഐ പ്രവർത്തകർക്ക് നിർദേശം നൽകുന്നത് മുഖ്യമന്ത്രിയായിരിക്കും. അദ്ദേഹത്തിന് ഇക്കാര്യത്തിലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. എസ്.എഫ്.ഐക്കാർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള പോലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാർ നിർത്തി ഇറങ്ങിയപ്പോൾ മാത്രമാണ് പോലീസ് നടപടിക്ക് തയ്യാറായത്. കേരളത്തിലെ ജനങ്ങളിൽനിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് ഇഷ്ടമാണ്,ബഹുമാനമാണ്. കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. കണ്ണൂരിലെ ആക്രമങ്ങൾക്ക് ആരാണ് ഉത്തരവാദി? ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങൾക്കും പിന്നിലെന്നായിരുന്നു പേരെടുത്ത് പറയാതെയുളള വിമർശനം.
Discussion about this post