ന്യൂഡൽഹി: പാർലമെന്റിൽ അച്ചടക്കലംഘനം തുടർക്കഥയാക്കി പ്രതിപക്ഷ എംപിമാർ. 49 എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം 78 എംപിമാർ നടപടി നേരിട്ടതിന് പിന്നാലെയാണ് ഇന്ന് വീണ്ടും 49 പേർ കൂടി പുറത്തായത്.
കോൺഗ്രസിന്റെ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, എൻസിപിയുടെ സുപ്രിയ സുലെ, സമാജ്വാദി പാർട്ടിയുടെ ഡിംപിൾ യാദവ്, എൻസിപിയുടെ ഫാറൂഖ് അബ്ദുള്ള, ഡിഎംകെയുടെ എസ് സെന്തിൽകുമാർ, ആം ആദ്മി പാർട്ടിയുടെ സുശീൽ കുമാർ റിങ്കു, എന്നിവരുൾപ്പെടെയാണ് നടപടി നേരിട്ടത്. ഇതോടെ നടപടി നേരിട്ട എംപിമാരുടെ എണ്ണം 141 ആയി. തിങ്കളാഴ്ച ലോക്സഭയിൽ നിന്ന് 46 പ്രതിപക്ഷ എംപിമാരെയും രാജ്യസഭയിൽ നിന്ന് 45 എംപിമാരെയും സസ്പെൻഡ് ചെയ്തിരുന്നു.
പാർലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധമാണ് ഇന്നും സഭയിൽ നടന്നത്. പ്ലക്കാർഡുകൾ ഉയർത്തി എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇതോടെയാണ് സ്പീക്കർ ഓംബിർള എംപിമാർക്കെതിരെ നടപടിയെടുത്തത്. പാർലമെന്റ് സുരക്ഷാ വീഴ്ച്ചയുടെ കാര്യങ്ങൾ സഭയുടെ അധികാര പരിധിയിൽ വരുന്നതാണ്. വിഷയത്തിൽ ആവശ്യമായ നടപടികൾ കൈക്കൊണ്ട് വരികയാണെന്നും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇന്നലെ വരെ ലോകസഭയിലും രാജ്യസഭയിലും നിന്നായി പുറത്താക്കപ്പെട്ട എംപിമാർ സഭയ്ക്ക് പുറത്തിരുന്നു പ്രതിഷേധിക്കുകയാണ്. പാർലമെന്റ് സുരക്ഷാ വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കുന്നതു വരെ പ്രതിഷേധം തുടരാനാണ് എംപിമാരുടെ നീക്കം. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരുസഭകളുടെയും സഭാ അദ്ധ്യക്ഷന്മാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതായും ബിജെപി വ്യക്തമാക്കി.
അതിനിടെ, ലോക്സഭാ സ്പീക്കറെയും രാജ്യസഭാ ചെയർമാനെയും പ്രതിപക്ഷ എംപിമാർ അപമാനിച്ച സാഹചര്യത്തിൽ ഇവർക്കെതിരെ നടപടി അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. കോൺഗ്രസും സഖ്യകക്ഷികളും അവരുടെ പെരുമാറ്റത്തിലൂടെ രാജ്യത്തെ നാണം കെടുത്തുകയാണ്. പ്ലക്കാർഡുകൾ കൊണ്ടുവന്ന് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് നടപടികൾ മനഃപൂർവം തടസ്സപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post