ലക്‌നൗ: അടുത്തവർഷം ജനുവരി 22 ന് അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൻ്റെ പ്രാൺ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. ജനുവരി 16 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് അമൃത മഹോത്സവമെന്നാണ് പേര് നൽകിയിരിക്കുന്നത്. രാമ വിഗ്രഹം അവസാന ദിവസമായ 22ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രതിഷ്ഠിക്കും. വാരാണസിയിലെ വേദ പണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ജനുവരി 23 മുതലാണ് ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുക.
നിരവധി പേരെയാണ് പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ നിന്ന് കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയിയും മലയാളികളുടെ പ്രിയതാരം മോഹൻലാലും മുതിർന്ന ബിജെപി നേതാക്കളും ഉണ്ടെന്നാണ് വിവരം.
വ്യവസായികൾ,ശാസ്ത്രജ്ഞർ,അഭിനേതാക്കള്, പത്മശ്രീ,പത്മഭൂഷൺ പുരസ്‌കാര ജേതാക്കൾ തുടങ്ങി രാജ്യത്തെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രത്യേക പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. അതിഥി പട്ടികയിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, ബാബാ രാംദേവ്, അദാനി ഗ്രൂപ്പിലെ വ്യവസായി ഗൗതം അദാനി, റിലയൻസിന്റെ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പിന്റെ നടരാജൻ ചന്ദ്രശേഖരൻ, എൽ ആൻഡ് ടി ഗ്രൂപ്പിലെ എസ് എൻ സുബ്രഹ്‌മണ്യൻ, അഭിനേതാക്കളായ അമിതാഭ് ബച്ചൻ, രജനീകാന്ത്, മാധുരി ദീക്ഷിത് ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, ഗാനരചയിതാവ് പ്രസൂൺ ജോഷി അങ്ങനെ നിരവധി പേർ ഉൾപ്പെടുന്ന പട്ടികയിൽ രാജ്യമെമ്പാടുമുള്ള ദർശകരെയും പുരോഹിതന്മാരെയും മതനേതാക്കളെയും മാത്രമല്ല, 1992-ൽ അയോദ്ധ്യ മേഖലയിൽ നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരെയും മാദ്ധ്യമപ്രവർത്തകരെയും ക്ഷണിക്കാൻ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്
അരുണാചൽ പ്രദേശ് മുതൽ ത്രിപുര, മിസോറാം, മേഘാലയ, സിക്കിം, ആൻഡമാൻ നിക്കോബാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തുടനീളമുള്ള വ്യത്യസ്ത പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച് നാലായിരം വിശുദ്ധരെ ക്ഷണിച്ചിട്ടുണ്ട്. 125 വ്യത്യസ്ത വിഭാഗങ്ങളിലെ മതനേതാക്കൾ, 13 അഖാഡകളിലെ മഹാൻമാർ, ആറ് ദർശനങ്ങളിലെ ആചാര്യന്മാർ, എന്നിവരുമുണ്ടാകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറയുന്നു.
1992ൽ അയോദ്ധ്യയിൽ നിയോഗിക്കപ്പെട്ട യുപി പോലീസിലെ വിരമിച്ച ഉദ്യോഗസ്ഥരെ, ‘അന്നത്തെ ഡിഐജി’ ഉൾപ്പെടെയുള്ളവരെ രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠയ്ക്ക് അതിഥികളായി ക്ഷണിക്കുമെന്നും റായ് കൂട്ടിച്ചേർത്തു. 25 ആർഎസ്എസ് ഭാരവാഹികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും വിശ്വഹിന്ദു പരിഷത്തിൽ നിന്ന് 100 പേരിൽ കൂടുതൽ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന 10-15 ശതമാനം തൊഴിലാളികൾക്ക് ക്ഷണം നൽകുമെന്നും റായ് പറഞ്ഞു
Discussion about this post