ന്യൂഡൽഹി: ആഗോള ഓഹരി വിപണികളിൽ ഹോങ്കോംഗിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി ഇന്ത്യ. ആഗോള ബിസിനസ് മാദ്ധ്യമമായ ബ്ലൂംബർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഹോങ്കോംഗ് ഓഹരി വിപണിയുടെ മൂല്യം 4.29 ട്രില്യൻ യുഎസ് ഡോളർ ആയിരുന്നു. എന്നാൽ ഇന്ത്യയുടേത് 4.33 ട്രില്യൻ യുഎസ് ഡോളറും.
ഡിസംബറിലാണ് ഇന്ത്യൻ ഓഹരി വിപണിയിലെ വിപണി മൂലധനം ചരിത്രത്തിലാദ്യമായി നാല് ട്രില്യൻ യുഎസ് ഡോളർ മറികടന്നത്. നിലവിൽ യുഎസ്, ചൈന, ജപ്പാൻ എന്നീ ഓഹരി വിപണികളാണ് ഇന്ത്യയ്ക്ക് മുൻപിലുളളത്. കോവിഡിന് ശേഷം ചൈന സ്വീകരിച്ച ശക്തമായ സാമ്പത്തിക നിയന്ത്രണങ്ങളും നടപടികളും ഹോങ്കോംഗിലെയും ചൈനയിലെയും ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചിരുന്നു.
വ്യവസായികൾക്കും വൻകിട സ്ഥാപനങ്ങൾക്കും നേരെ നടപടികൾ കടുത്തതോടെ നിക്ഷേപകർ കൂടുതൽ പണമിറക്കുന്നതിൽ നിന്നും പിന്തിരിഞ്ഞു. ഇത് ഓഹരി വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടങ്ങൾക്കാണ് ഹോങ്കോംഗ് വിപണി ഇപ്പോഴും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ 2023 ൽ ഇന്ത്യൻ ഓഹരിവിപണിയോട് നിക്ഷേപർ പൊതുവിൽ മികച്ച താൽപര്യം പുലർത്തിയിരുന്നു. ചില കൊടുങ്കാറ്റുകൾ വീശിയെങ്കിലും സെൻസെക്സും നിഫ്റ്റിയും 2023 കലണ്ടർ വർഷം 17-18 ശതമാനം നേട്ടമുണ്ടാക്കിയതായി വിപണിയിൽ നിന്നുളള കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഹോങ്കോംഗിലെ ഹാങ്സെങ് സൂചികയിൽ 32-33 ശതമാനത്തോളം ഇടിവാണ് ഉണ്ടായത്.
ആഗോള നിക്ഷേപകരിൽ നിന്നും കമ്പനികളിൽ നിന്നും മൂലധനം ആകർഷിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞതായി ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ ആഗോള വ്യവസായ രംഗത്ത് ചൈനയ്ക്ക് ബദലായി ഇന്ത്യ വളർന്നുകഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് ഓഹരി വിപണിയിലും ദൃശ്യമാകുന്നത്.
സുസ്ഥിരമായ രാഷ്ട്രീയ സംവിധാനവും ഉപഭോക്തൃ സംവിധാനത്തിൽ മുന്നോട്ടുപോകുന്ന സാമ്പദ് വ്യവസ്ഥയെന്ന നേട്ടവുമാണ് ഇന്ത്യൻ സാമ്പത്തിക മേഖലയുടെ അതിവേഗ വളർച്ചയെ തുണയ്ക്കുന്ന പ്രധാനഘടകങ്ങളെന്ന് ബ്ലൂംബർഗ് ചൂണ്ടിക്കാട്ടുന്നു.
Discussion about this post