എറണാകുളം: തൃപ്പൂണിത്തുറയിലെ പടടക്കശാലയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ ഗോഡൗണിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ശാസ്തവട്ടം സ്വദേശി ആദർശിന്റെ ഗോഡൗണിലാണ് പരിശോധന നടത്തിയത്. പൊട്ടിത്തറിയിൽ ഗുരുതരമായി പരിക്ക് പറ്റിയ ആദർശ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പോത്തൻകോട് പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറി നടന്നയുടൻ ഗോഡൗണിൽ നിന്നും വലിയ തോതിൽ സാധനങ്ങൾ മാറ്റിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കാട്ടായിക്കോണത്തെ കരിങ്കൽ ക്വാറിയിലാണ് ഇവ നിക്ഷേപിച്ചതെന്നാണ് കണ്ടെത്തൽ. പടക്കം സൂക്ഷിക്കുന്നതിന് ആദർശിന് ലൈസൻസും ഇല്ല. അമ്മയുടെ പേരിൽ എടുത്തിരുന്ന ലൈസൻസ് അമ്മയുടെ മരണശേഷം പുതുക്കിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമാക്കി.
കേസിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുതിയകാവ് ക്ഷേത്രം അമ്പലം കമ്മിറ്റി ഭാരവാഹികളെയും പടക്ക നിർമ്മാണശാലയിലെ ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് ക്ഷേത്രം ഭാരവാഹികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചു.
ഉത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്താൻ ക്ഷേത്രത്തിന് അനുമതിയില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അനധികൃതമായാണ് വൻ സ്ഫോടക ശേഖരം സംഭരണശാലയിൽ എത്തിച്ചതും സൂക്ഷിച്ചതും. ഇതേ തുടർന്ന് ഇവർക്കെതിരെ എക്സ്പ്ലോസിവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post