ഗിരീഷ് എ ഡിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രേമലു യുവാക്കൾക്കിടയിൽ തംരഗമായിരിക്കുകയാണ്. ഈ ചെറിയ, വലിയ സിനിമയിലൂടെ വെറും 23-ാമത്തെ വയസ്സിൽ, 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകൻ എന്ന കീർത്തി നേടിയിരിക്കുകയാണ് നസ്ലിൻ കെ ഗഫൂർ എന്ന യുവ നടൻ. ബോക്സ് ഓഫീസില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ സിനിമകള്‍ക്ക് ഒപ്പം മത്സരിച്ച് അവര്‍ മെനഞ്ഞെടുത്ത റെക്കോര്‍ഡുകളാണ് ഈ യുവ നടൻ തകര്‍ത്തിരിക്കുന്നത്. എന്നാല്‍ കോടി ക്ലബ്ബില്‍ ഇടംനേടിയത് മാത്രമായിരുന്നില്ല നസ്ലിൻ എന്ന യുവ താരത്തിന്റെ നേട്ടം. മോഹന്‍ലാലിന് ശേഷം സോളോയായി 100കോടി ക്ലബ്ബില്‍ കയറുന്ന നടന് എന്ന ഖ്യാതിയും നസ്ലിന് തന്നെ സ്വന്തം. ദീർഘ കാലത്തിനുശേഷമാണ് മലയാള സിനിമ, ഇത്തരമൊരു താരോദയത്തിന് സാക്ഷ്യം വഹിക്കുന്നത്.
മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് നസ്ലിൻ്റെ അരങ്ങേറ്റം. ആ സിനിമയിൽ അഭിനയിച്ച 600 ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാൾ മാത്രമായിരുന്നു ഈ പൊടിമീശക്കാരൻ. പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലെ’ പപ്സ് പയ്യൻ, വരനെ ആവശ്യമുണ്ടെന്ന ചിത്രത്തിലെ ദുൽഖറിൻ്റെ ചെറുപ്പകാലം, കുരുതിയിലെ കലിപ്പൻ, ഹോമിലെ കഥാപാത്രം. ഇപ്പോൾ പ്രേമലുവിലെ സച്ചിൻ അങ്ങനെ . വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇതിനകം തന്നെ നസ്ലിൻ ഇരുത്തം വന്ന യുവതാരമായി മലയാളികളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.
സൂപ്പർ ശരണ്യ, ജോ ആൻഡ് ജോ, നെയ്മര്‍ അയല്‍വാശി, പത്രോസിന്റെ പടപ്പുകള്‍, പൂവന് ജേണി ഓഫ് ലവ് 18 പ്ലസ് തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമാർന്ന അഭിനയവും ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ തന്മയത്വത്തോടെയുള്ള അഭിനയം തന്നെ ആയിരുന്നു അതിന് കാരണം. ഈ ചെറുപ്രായത്തിലെ ഒരു ഹീറോ സ്റ്റഫായി നസ്ലെന് മാറിക്കഴിഞ്ഞുവെന്ന് നിസംശയം പറയാം.
അതേസമയം, റിലീസ് ചെയ്ത് ഒരു മാസത്തിലേറെയായിട്ടും ബോക്സോഫീസില്‍ വലിയ സാന്നിധ്യമാകുകയാണ് പ്രേമലു . ആറാമാഴ്ചയും വൻ നേട്ടമാണ് കേരള കളക്ഷനില്‍ പ്രേമലുവിന് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ഞായറാഴ്ചയും പ്രേമലു ഒരു കോടിയോളം കേരളത്തില്‍ നിന്ന് മാത്രമായി നേടിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രേമലു ആഗോളതലത്തില്‍ ആകെ 115 കോടി രൂപയില്‍ അധികം നേടി എന്നുമാണ് റിപ്പോര്‍ട്ട്.
തെലുങ്കിലും ചിത്രം റെക്കോഡ് ഉണ്ടാക്കിയിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പത്ത് ദിവസത്തില്‍ 10.4 കോടി രൂപയാണ് നേടിയത് എന്നാണ് വിവരം. ഒരു മലയാളം ചിത്രത്തിന്റെ ഡബ്ബ് പതിപ്പ് ഇതുവരെ നേടിയ കൂടിയ തുകയാണിത്.
Discussion about this post