തിരുവനന്തപുരം: ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപ്പാപ്പയും നടത്തിയ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്.സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള ഘടകം കോൺഗ്രസ് മോദിയെയും മാർപാപ്പയെയും പരിഹസിച്ചത്.
മോദിയും മാർപാപ്പയും ഒരുമിച്ചുള്ള ചിത്രത്തിൽ ‘ഒടുവിൽ മാർപ്പാപ്പയ്ക്ക് ദൈവത്തെ കാണാൻ അവസരം ലഭിച്ചു’ എന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ ചില ഇസ്ലാമിസ്റ്റുകളും അർബൻ നക്സലുകളുമാണ് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ദേശീയ നേതാക്കളെ അവഹേളിക്കുന്നത് കോൺഗ്രസിന്റെ പതിവ് ശൈലിയാണ്. എന്നാൽ ഇപ്പോൾ ബഹുമാന്യനായ പോപ്പിനെയും ക്രൈസ്തവ വിഭാഗങ്ങളെയും അവഹേളിക്കാൻ കോൺഗ്രസ് ആരംഭിച്ചിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
സംഭവം ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ചർച്ച ആയതോടെയാണ് മാപ്പപേക്ഷ. ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് മുഴുവനും അറിയാം. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് പിടിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്നും കേരള ഘടകം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് മുഴുവനും അറിയാം. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് പിടിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്.
ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ദൈവതുല്യനായി കാണുന്ന മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ല. എന്നാൽ, സ്വയം ദൈവമാണെന്ന് പറഞ്ഞു ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ല.
ആ തരത്തിൽ നരേന്ദ്രമോദിയുടെ നാണംകെട്ട രാഷ്ട്രീയ കളികളെ പരിഹസിച്ചതിനെ മാർപാപ്പയെ അപമാനിച്ചതായി ചിത്രീകരിക്കുവാനുള്ള സുരേന്ദ്രന്റെയും മോദി പരിവാരത്തിന്റെയും വർഗീയ മനസ്സ് ജനങ്ങൾക്ക് മനസ്സിലാകും. വർഗീയ വിഷം കുത്തിവച്ചാലുടൻ അത് പടർത്താൻ നടക്കുന്ന ആത്മാഭിമാനം ഇല്ലാത്ത ജനവിഭാഗമായി ക്രിസ്തുമത വിശ്വാസികളെ തരം താഴ്ത്താനാണ് സുരേന്ദ്രനും കൂട്ടരും ശ്രമിക്കുന്നത്.
ക്രിസ്തീയ സമൂഹത്തോട് ആത്മാർത്ഥമായ സ്നേഹമുണ്ടെങ്കിൽ അവരുടെ ദേവാലയങ്ങൾ മണിപ്പൂരിൽ തീയിട്ടു നശിപ്പിച്ചപ്പോൾ മൗനം പാലിച്ച മോദിയും കൂട്ടരും ആദ്യം ക്രിസ്തീയ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണം.
ഈ ഒര് പോസ്റ്റ് ക്രിസ്തുമത വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ വൈകാരികമോ മാനസികമോ ആയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
Discussion about this post