ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭായോഗ തീരുമാനങ്ങളെക്കുറിച്ച് കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വധവാൻ തുറമുഖ പദ്ധതിക്ക് 76,000 കോടി രൂപ അനുവദിച്ചു. നെല്ല്, റാഗി, ബജ്റ, ജോവർ, ചോളം, പരുത്തി എന്നിവയുൾപ്പെടെ 14 ഖാരിഫ് വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി)യും മന്ത്രിസഭാ യോഗം അംഗീകരിച്ചതായി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഗുജറാത്തിലെയും തമിഴ്നാട്ടിലെയും മൊത്തം 7,453 കോടി രൂപയുടെ 1 ജിഗാവാട്ട് ഓഫ്ഷോർ കാറ്റാടി ഊർജ്ജ പദ്ധതികൾക്കും കാബിനറ്റ് അംഗീകാരം നൽകി. മഹാപാൽഗർ-വധവാൻ തുറമുഖ പദ്ധതിക്ക് അംഗീകാരം നൽകിയതിലൂടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 തുറമുഖങ്ങളിൽ ഒന്നാക്കി വധവാൻ തുറമുഖത്തെ മാറ്റുകയാണ് ക്യാബിനറ്റ് ലക്ഷ്യമിടുന്നത്.
കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പദ്ധതികൾക്കും മന്ത്രിസഭാ അംഗീകാരം നൽകിയിട്ടുണ്ട്.
പരുത്തിയുടെ മിനിമം താങ്ങുവിലയിൽ 501 രൂപയുടെ വർദ്ധനവ് ഏർപ്പെടുത്തിയിട്ടുണ്ട്.
2024-25 ഖാരിഫ് വിള സീസണിൽ നെല്ല് താങ്ങുവില ക്വിൻ്റലിന് 117 രൂപ വർദ്ധിപ്പിച്ച് 2,300 രൂപയായി ഉയർത്താനും മന്ത്രിസഭ അനുമതി നൽകി. നെല്ല്, റാഗി, ബജ്റ, ജോവർ, ചോളം, പരുത്തി എന്നിവയുൾപ്പെടെ 14 ഖാരിഫ് വിളകൾക്ക് ആണ് മിനിമം താങ്ങുവില വർദ്ധിപ്പിച്ചിട്ടുള്ളത്. കൂടാതെ 2 ലക്ഷം പുതിയ ഗോഡൗണുകൾ നിർമിക്കാനുള്ള പദ്ധതിയും കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.
Discussion about this post