ന്യൂഡൽഹി: നെല്ല് ഉൾപ്പെടെ 14 വിളകളുടെ താങ്ങുവില വീണ്ടും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1 രൂപ 17 പൈസയാണ് നിലവിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ നെല്ലിന്റെ മിനിമം താങ്ങുവില കിലോയ്ക്ക് 23 രൂപയാകും. ഇതുവരെ 21.83 പൈസയായിരുന്നു നെല്ലിന്റെ താങ്ങുവിലയിലെ കേന്ദ്ര വിഹിതം.
ഇതോടെ, നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2300 രൂപയായി ഉയരും. നെല്ലിന് പുറമേ റാഗി, ചോളം, പരുത്തി എന്നിവയുടെ താങ്ങുവിലയും ഉയരുമെന്ന് കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്കാലത്തും കർഷകർക്ക് പ്രാമുഖ്യം നൽകിയിരുന്നു. മൂന്നാം ടേമിലെ ഈ ആദ്യ തീരുമാനവും കർഷകർക്ക് വേണ്ടിയാണ് അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്. ഖാരിഫ് സീസൺ ആഗതമാകാനിരിക്കെ, 14 വിളകൾക്ക് താങ്ങുവില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര കാബിനറ്റ് അനുമതി നൽകിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി അറിയിച്ചു.
ഉത്പാദന ചിലവിന്റെ ഒന്നര മടങ്ങെങ്കിലും, താങ്ങുവില ഉറപ്പാക്കുക എന്നത് 2018ൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനമാണ്. ഇതിനെ മുൻനിർത്തിയാണ് പുതിയ തീരുമാനം. ഇനിയും കർഷകർക്ക് അനുകൂലമയ നിരവധി പ്രഖ്യാപനങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.











