തെലങ്കാനയിലെ വാറങ്കലില്‍ വച്ച് ബര്‍ത്ത് ശരീരത്തില്‍ വീണ് മലയാളി മരിച്ച സംഭവത്തില്‍ വലിയ ചർച്ചകളാണ് ഉയരുന്നത്.. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാനാണ് ജീവന് നഷ്ടമായത്. ഇത് റെയിൽവേയുടെ അനാസ്ഥമൂലം ഉണ്ടായതാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തിയിരുന്നു. മുകളിലെ സീറ്റിലെ യാത്രക്കാരന് ചങ്ങല കൃത്യമായി ഇടാതിരുന്നതാണ് അപകടത്തിന് കാരണമെന്നും ബര്‍ത്ത് തകര്‍ന്നല്ല അപകടമുണ്ടായതെന്നും റെയില്‍വേ പറയുന്നു. സംഭവമുണ്ടായ ഉടന്‍ തന്നെ ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് രാമഗുണ്ടത്ത് നിര്‍ത്തി പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സീറ്റ് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരിശോധിച്ചുവെന്നും റെയില്‍വേ വിശദീകരിച്ചു. സീറ്റിന് തകരാര്‍ കണ്ടെത്താനായില്ലെന്നാണ് റെയില്‍വേയുടെ വാദം
സംഭവത്തിൽ തൻ്റെ നിരീക്ഷണങ്ങൾ വ്യക്തമാക്കുകയാണ് അരുൺ
ട്രയിനിൽ ബർത്ത് പൊട്ടി വീണു യാത്രക്കാരൻ മരിച്ചു എന്ന ഭയപ്പെടുത്തുന്ന ഒരു വാർത്തകണ്ടു.
മുൻപ് പല റയിൽവേ വാർത്തകളും മലയാള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് യാഥാർത്ഥ്യവുമായി തീരെ ബന്ധമില്ലാത്തതായതുകൊണ്ട് ഇതിന്റെ സത്യാവസ്ഥ എന്തെന്ന് സംശയമുണ്ട്.
കാരണം മിഡിൽ ബർത്ത് രണ്ട് ചെയിൻ ഉപയോഗിച്ചാണ് ബാലൻസ് ചെയ്യുന്നത്. ഒന്ന് പൊട്ടിയാലും മറ്റൊന്നിൽ താങ്ങുന്ന വിധമാണ് അത് നിർമ്മിച്ചിരിക്കുന്നത്.
പലപ്പോഴും ട്രയിനിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന കാഴ്ചയാണ് യാത്രക്കാർ അലക്ഷ്യമായ് ഈ മിഡിൽ ബർത്ത് പൊക്കിവയ്ക്കുന്നത്. ചിലപ്പോൾ അവർ ചെയിനിന്റെ അറ്റത്തുള്ള ഹുക്ക് ഇട്ടിട്ട് അതിന്റെ ലോക്കിംഗ് മെക്കാനിസം ഉപയോഗിക്കില്ല. ചിലപ്പോൾ ഉപയോഗം കൊണ്ട് ബർത്തിനു സംഭവിച്ച വളവ് മൂലം ഒരു ചെയിൻ മാത്രമേ ലൊക്കാവൂ.. മറ്റേ സൈഡ് ലൂസ് ആയിരിക്കും. ആൾക്കാർ ഹുക്ക് ജസ്റ്റ് കൊളുത്തിയിട്ടിരിക്കും. മുറുക്കമുണ്ടായിരിക്കില്ല. അത്തരം സാഹചര്യത്തിൽ ഈ ലൂസായ ചെയിൻ ഒന്നു പിരിച്ചിട്ടാൽ മുറുകേണ്ടതാണ്. അത് ചെയ്തില്ലെങ്കിലും മുറുക്കമുള്ള ചെയിനിന്റെ ലോക്കിംഗ് സംവിധാനം കൃത്യമായ് ഇടാൻ ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോൾ ഹുക്കിലെ വലിയ തുളയിൽ നിന്ന് വലിച്ച് ചെറിയതുളയിലേക്കിട്ട് ലോക്ക് ചെയ്തിട്ടുണ്ടാവില്ല. പക്ഷേ ആളുണ്ടെങ്കിൽ ബർത്ത് പൊങ്ങി ലോക്ക് വിട്ടുപോവുന്ന അവസ്ഥ വരികയുമില്ല.
ചെയിൻ പൊട്ടി എന്നാണ് വാർത്ത. ഒരു ചെയിൻ പൊട്ടിയാലും മറ്റേ ചെയിൻ താങ്ങേണ്ടതാണ്. അപ്പോൾ മിഡിൽ ബർത്തിൽ കിടന്നയാൾ ബർത്ത് പൊക്കിയിട്ട് ശരിയാംവണ്ണം ലോക്ക് ചെയ്തില്ല എന്നാണ് മനസ്സിലാക്കുന്നത്. അല്ലാതെ രണ്ട് ചെയിനും ഒരുപോലെ പൊട്ടുന്നത് അസ്സാദ്ധ്യമായ കാര്യമാണ്. മാത്രമല്ല അത്രമാത്രം തുരുമ്പിക്കുന്ന ഐറ്റമൊന്നുമല്ല അത്. കൂടാതെ മിഡിൽ ബർത്തിൽ ആളുണ്ടായിരുന്നോ എന്നൊന്നും ആ വാർത്തയിൽ കണ്ടില്ല. ഉണ്ടാരുന്നെങ്കിൽ അയാളും വീഴേണ്ടതാണല്ലോ.. അപ്പോൾ ആളില്ലാത്ത അവസ്ഥയിൽ നേരാം വണ്ണം ലോക്ക് ചെയ്യാത്ത മിഡിൽ ബർത്ത് എന്തെങ്കിലും കുലുക്കത്തിൽ ആ ഒരു ലോക്കിൽ നിന്ന് വിട്ട് താഴോട്ട് പോയി മുഖത്തടിച്ചായിരിക്കണം ഈ അപകടമുണ്ടായിരിക്കുക.
വേണ്ടത് യഥാവിധി മിഡിൽ ബർത്ത് ലോക്ക് ചെയ്യാൻ മനുഷ്യരെ ബോധവത്കരണം നടത്തുക എന്നതാണ്. ഇത്രനാളും ഇതൊരു കോമൺ സെൻസ് ആയാണ് കണ്ടിരുന്നത്. പക്ഷേ മറ്റ് ചിലരുടെ ശ്രദ്ധയില്ലായ്മ ഒരുപാവം മനുഷ്യന്റെ ജീവൻ അപഹരിച്ചിരിക്കുന്നു. എന്ററിവിൽ ഇത്ര വർഷത്തെ റയിൽവേ ചരിത്രത്തിൽ ഇതാദ്യമായാണ് ഈ സംഭവം. ചെയിൻ പൊട്ടി ബർത്ത് താഴെ വീഴാൻ സാദ്ധ്യതയില്ല എന്ന് തന്നെ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് വിശ്വസിക്കുന്നു.
പക്ഷേ കഴുകന്മാരെ നമ്മൾ സൂക്ഷിക്കണം. തെറ്റായ വാർത്ത കണ്ട് ഒന്നും ആലോചിക്കാതെ രാഷ്ട്രീയലക്ഷ്യം വച്ച് മുതലെടുക്കാൻ നടക്കുന്ന കഴുകന്മാരാൽ സജീവമാണ് സോഷ്യൽ മീഡിയ. റയിൽവേ കേന്ദ്രസർക്കാരിന്റെ ആയതുകൊണ്ട് മാനുഷിക പിഴവ് മൂലം മുൻപ് ആക്സിഡന്റ് ഉണ്ടായതൊക്കെ രാഷ്ട്രീയ ലക്ഷ്യത്തിനുപയോഗിച്ച കഴുകന്മാരെ കണ്ടിട്ടുണ്ട്. വേണ്ടത് മാനുഷികമായ സമീപനത്തിൽ ഒരു ബോധവത്കരണമാണ്. ഇത് റയിൽവേയുടെ കുറ്റമാകാൻ തീരെ വഴിയില്ല.
Discussion about this post