തൃശ്ശൂർ : ജൂലൈ 1 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലാക്കാനിരുന്ന ദർശന നിയന്ത്രണം ദേവസ്വം ബോർഡ് പിൻവലിച്ചു. വിഐപി, സ്പെഷ്യൽ ദർശന നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ദർശന നിയന്ത്രണം പിൻവലിക്കാൻ ദേവസ്വം ബോർഡിന്റെ തീരുമാനം.
ഇനി പൊതു അവധി ദിവസങ്ങളിൽ മാത്രമായിരിക്കും വിഐപി, സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടായിരിക്കുക. തിരക്ക് കണക്കിലെടുത്ത് പൊതു അവധി ദിവസങ്ങളിൽ ഭക്തർക്ക് കൂടുതൽ ദർശന സൗകര്യത്തിനായി ക്ഷേത്രനട ഉച്ചയ്ക്ക് 3:30ന് തുറക്കാനും തീരുമാനമായിട്ടുണ്ട്.
നിലവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവൃത്തി ദിവസങ്ങളിൽ തിരക്ക് നിയന്ത്രണവിധേയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത തിരക്കായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടിരുന്നത്. ഇതോടെയാണ് ദേവസ്വം ബോർഡ് ജൂലൈ ഒന്നു മുതൽ ഉദയാസ്തമന പൂജാ ദിവസങ്ങളിൽ വിഐപി, സ്പെഷ്യൽ ദർശന നിയന്ത്രണം ഏർപ്പെടുത്താനായി തീരുമാനിച്ചിരുന്നത്.
Discussion about this post