ഇസ്ലാമാബാദ്: പാകിസ്താനിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. റംസാൻ മാസം ആരംഭിക്കാനിരിക്കെയാണ് രാജ്യത്ത് വിലവർദ്ധനവ് ഉണ്ടാകുന്നത്. ഇതേ തുടർന്ന് ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
നാണയപ്പെരുപ്പമാണ് അവശ്യസാധനങ്ങളുടെ വില വീണ്ടും കുതിച്ച് ഉയരാൻ കാരണം ആയത് എന്നാണ് റിപ്പോർട്ടുകൾ. റംസാൻ കാലത്ത് ഏറ്റവും കൂടുതലായി വിറ്റ് പോകുന്ന സാധനമാണ് കോഴി ഇറച്ചി. വില വർദ്ധിച്ചതോടെ ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 800 രൂപ നൽകേണ്ട സ്ഥിതിയാണുള്ളത്. കറാച്ചിയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ 800 ന് മുകളിലാണ് ഇറച്ചിയുടെ വില. ഇതോടെ ഭൂരിഭാഗം കുടുംബങ്ങളുടെയും തീൻമേശയിൽ നിന്നും കോഴി ഇറച്ചി ഇതിനോടകം തന്നെ അപ്രത്യക്ഷമായി.
ഓരോ വ്യാപാരികളും അവർക്ക് ഇഷ്ടമുള്ള തരത്തിലാണ് ഇറച്ചി വിൽക്കുന്നത്. ഇത് ആളുകളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. 1 കിലോ തൂക്കം വരുന്ന കോഴിയ്ക്ക് 420 രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പല കടകളിലും 500 മുതൽ 600 വരെ രൂപ കോഴിയ്ക്ക് ഈടാക്കുന്നുണ്ട്.
1 കിലോ കോഴി ഇറച്ചിയ്ക്ക് 650 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ കടകളിൽ കിലോയ്ക്ക് 750 മുതൽ 800 രൂപ വരെയാണ് ഇറച്ചി ഈടാക്കുന്ന വില. മൊത്തകച്ചവടക്കാരിൽ നിന്നും കിലോയ്ക്ക് 470 രൂപ നിരക്കിലാണ് കോഴി വാങ്ങുന്നത്. അതിനാൽ കുറഞ്ഞ് വിലയ്ക്ക് വിൽക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്.
കോഴി ഇറച്ചി വാങ്ങി കറിവയ്ക്കാൻ കഴിയാത്തതിനാൽ മറ്റ് വഴികൾ തേടുകയാണ് ആളുകൾ. കോഴി ഇറച്ചി പകരമായി കരളോ ഉപേക്ഷിക്കുന്ന കോഴിയുടെ മറ്റ് ഭാഗങ്ങളോ മാത്രമാണ് ആളുകൾ കറി വയ്ക്കാനായി ഉപയോഗിക്കുന്നത്. റംസാൻ മാസം ആരംഭിച്ചാൽ കോഴി ഇറച്ചിയുടെ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറച്ചി കിലോയ്ക്ക് ആയിരം കടക്കാനാണ് സാദ്ധ്യത.
Discussion about this post