കൊൽക്കത്ത: മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയെ അധിക്ഷേപിച്ചെന്ന പേരിൽ ബംഗാളിൽ കോൺഗ്രസ് വക്താവിനെ പുലർച്ചെ മൂന്ന് മണിക്ക് വീട്ടിൽ കയറി അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചിയാണ് അറസ്റ്റിലായത്.
ഒരു കാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന ഉദ്യോഗസ്ഥൻ ദീപക് ഘോഷിന്റെ പുസ്തകത്തിൽ മമതയുടെ വ്യക്തിജീവിതം വിവരിക്കുന്ന ഒരു ഭാഗം പരാമർശിച്ചതിന്റെ പേരിലായിരുന്നു നടപടി. പുലർച്ചെ മൂന്ന് മണിയോടെ ബർട്ടോള സ്‌റ്റേഷനിൽ നിന്നുളള വൻ പോലീസ് സംഘം നോർത്ത് 24 പർഗാനസ് ജില്ലയിലെ ബറാക്ക്‌പോരിലുളള ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വെളളിയാഴ്ച കൗസ്തവ് ബാഗ്ചിക്കെതിരെ പരാതി ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്.
ക്രിമിനൽ ഗൂഢാലോചന (120 ബി) കലാപത്തിന് പ്രകോപനം ഉണ്ടാക്കുക (153) ലൈംഗികപീഡനം (354 എ) മനപ്പൂർവ്വമുളള അവഹേളിക്കൽ (504) സ്ത്രീത്വത്തെ അപമാനിക്കൽ (509) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൗസ്തവിനെ ബർട്ടോള പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുൻപിൽ പ്രതിഷേധവുമായി രംഗത്തെത്തി.
സാഗർദീഗി ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരിയെ വ്യക്തിപരമായി വിമർശിച്ച് മമത രംഗത്തെത്തിയിരുന്നു. 13 വർഷമായി തൃണമൂൽ കൈവശം വെച്ചിരുന്ന മണ്ഡലമാണിത്. സിപിഎം കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്.
Discussion about this post