142 വര്‍ഷം പൂര്‍ത്തിയാക്കിയ എറണാംകുളം മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന മഹാരാജകീയം പരിപാടിയില്‍ താന്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കവിയും കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ടായി രണ്ടു ടേം പ്രവര്‍ത്തിക്കുകയും ചെയ്ത എസ് രമേശന്. കോളേജിലെ ചരിത്രത്തിലാദ്യമായി രണ്ട് തവണ യൂണിയന് പ്രസിഡണ്ടായിരുന്ന രമേശന് പങ്കെടുക്കുന്നില്ല എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും സാമൂഹ്യസാംസ്കാരിക മേഖലയിലും ചര്‍ച്ചയായി. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ കവിയുടെ വിശദീകരണം.
ഞാന്‍ എന്തു കൊണ്ട് മഹാരാജകീയത്തില്‍ പങ്കെടുക്കുന്നില്ല.
ഈ ചോദ്യം എന്നെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒട്ടനവധി പേര് എന്നോടു ചോദിച്ചുകൊണ്ടിരിക്കുന്നു.
ഞാന്‍ തന്നെ എന്നോടു ചിലപ്പോള്‍ ഈചോദ്യം ചോദിച്ചു പോയിട്ടുണ്ട്. ഒരു പാടൊരുപാടു തിരക്കിട്ട ജോലികളുണ്ടായിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ടു വന്ന് അത് ഉദ്ഘാടനം ചെയ്യുന്നു. എറണാകുളം മഹാരാജാസ് കോളേജിന്റെ ചരിത്രത്തില്‍ (ഒരു വേള കേരളത്തിന്റെ തന്നെ ചരിത്രത്തില്‍ ) ഒരു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയുടെ കൊളേജ് യൂണിയന് പ്രസിഡന്റായി തുടര്‍ച്ചയായി രണ്ടു വര്‍ഷവും (197374,197475 ) വിജയിച്ച പൂര്‍വ്വ വിദ്യാര്‍ഥിയായ എന്നോട് എന്നെ വോട്ടു ചെയ്തു വിജയിപ്പിച്ച ജീവിതത്തിന്റെ നാനാതുറകളിലും വിജയിക്കുകയും വിജയിക്കാതിരിക്കുകയും ചെയ്തിട്ടുള്ളവരായ എന്റെ മിത്രങ്ങള്‍ ഉറക്കെയും പതുക്കയും ചോദിച്ചു കൊണ്ടിരിക്കുന്നു.
ഇന്നു മഹാരാജകീയം നടത്തുന്നവര്‍ പ്രസിദ്ധീകരിച്ച, നിരവധി പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞ സുവനീറില്‍ തോമസ് ഐസക്കിനെ ഇന്റര്‍വ്യൂ ചെയ്യുന്ന എന്‍ കെ വാസുദേവന്റെ പേരിലുള്ള ഒരു മുഖാമുഖമോ, ലേഖനമോ ഉണ്ട്. ഐസക്ക് തന്റെ ഇടത്തേക്കുള്ള വഴി എന്ന ഗ്രന്ഥത്തില്‍ കഴിഞ്ഞ വര്‍ഷം ബോധപൂര്‍വ്വം ഇത് എടുത്തുചേര്‍ത്തിട്ടുണ്ട്. വരും കാലം എന്നോടൊത്തു പഠിച്ചവരുടെ കാലശേഷം ആരെന്തൊക്കെ എന്തൊക്കെ പറഞ്ഞാലും പറഞ്ഞാലും ഇതായിരിക്കും ചരിത്രമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ?
ഇതു ,മഹാരാജാസിന്റെചരിത്രത്തില് നിന്ന് എന്നെ ഒരു പൂര്‍വ്വ വിദ്യാര്‍ഥി സംഘടന വഴി തുടച്ചു നീക്കാനുള്ള ശ്രമമായി ഞാന്‍ കാണുന്നു.
അതു കൊണ്ട് ഈ കുറിപ്പ്.
എന്നെ ഞാനാക്കിയത് മഹാരാജാസ് കോളേജാണ്.അഞ്ചു വര്‍ഷം മഹാരാജാസില്‍ പഠിച്ചതുകൊണ്ട് ഞാന്‍ നേടിയ നേട്ടങ്ങള്‍ക്കു ഒരു കണക്കുമില്ല.
ഒരു ഡിഗ്രീ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കോളേജിനു ഞാന്‍ നേടിക്കൊടുത്ത അംഗീകാരങ്ങള്‍ ആണ് അന്നത്തെ അധ്യാപകരിലും വിദ്യാര്‍ഥികളായ സഹപ്രവര്‍ത്തകരിലും എന്നെക്കുറിച്ചുണ്ടായ മതിപ്പിനും എന്നില്‍ ചൊരിഞ്ഞ സ്നേഹത്തിനും കാരണം എന്നു ഞാന്‍ വിശ്വസിക്കുന്നു.
1973 74 ല്‍ മഹാരാജാസിനോടു യാത്രപറഞ്ഞ് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കാന്‍ തീരുമാനിച്ചു യാത്രക്കു തയ്യാറായിക്കൊണ്ടിരിക്കുമ്പോള്‍, എന്‍ കെ വാസുദേവനും തോമസ് ഐസക്കും വൈക്കത്തെ എന്റെ വീട്ടില്‍ വന്നു മഹാരാജാസില്‍ തന്നെ പഠനം തുടരണമെന്നും, എന്റെ തിരിച്ചുവരവ് ,പഠിക്കുകയും പ്രസംഗിക്കുകയും എഴുതുകയും ഒക്കെ
ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഒരു പുതിയ കൂട്ടായ്മ സൃഷ്ടിക്കുമെന്നും അങ്ങനെ ഒരു പുതിയ മഹാരാജാസ് നിര്മ്മിച്ചെടുക്കാനാകുമെന്നും എന്നോടു പറഞ്ഞു. ആസന്നമായ .തെരഞ്ഞെടുപ്പില്‍ യൂണിയന് പ്രസിഡന്റായി മത്സരിക്കണമെന്നും എന്റെ വരവിലൂടെ പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ എസ് എഫ് ഐ യിലേക്കു വരുമെന്നും കേരളത്തില്‍ തന്നെ ഒരു നല്ല മാറ്റത്തിനു ഇതു കാരണമാകുമെന്നുമവര് എന്നോടു നിര്‍ബ്ബന്ധിച്ചു പറഞ്ഞു.അവരുടെ നിഷ്കളങ്കമെന്നു തോന്നിപ്പിക്കുന്ന അന്നത്തെ അഭ്യര്‍ഥന ഞാന്‍ സ്വീകരിക്കുകയും ചെയ്തു.
അന്ന് ആ നിര്‍ബ്ബന്ധത്തിനു വഴങ്ങാതെ നേരേ തിരുവനന്ത പുരത്തേക്കു പോയാല്‍ മതിയായിരുന്നു എന്ന് ഈ കുറിപ്പിനാധാരമായ ഐസക്കിന്റെ ഇന്റര്‍വ്യൂ വായിച്ചപ്പോള്‍ തോന്നിയെന്നത് ഒരു
സ്വകാര്യ ദുഖം!. ചിലപ്പോള്‍ ഇന്നത്തെ ഈ മഹാരാജകീയത്തിന്റെയും .ഐസക് എന്ന മന്ത്രിയുടേയും കഥ തന്നെ മറ്റൊന്നാകുമായിരുന്നില്ലേ? അതു പോകട്ടെ,
എം എ ക്കു് ചേരുന്നതിനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കോളേജില്‍ വരുമ്പോള്‍ കോളേജിന്റെ മതിലുകളില്‍ മുഴുവന്‍ എന്റെ പേരെഴുതി, സ്ഥാനാര്‍ഥിത്വം വിളംബരം ചെയ്തിരുന്നു. ഇന്റ്ര്വ്യൂ കഴിഞ്ഞ് പടിഞ്ഞാറേ ഗേറ്റിനു വെളിയില്‍ സ്ഥാപിച്ചിരുന്ന പ്രസംഗ പീഠത്തിലേക്കാണ് എന്നെ അവര്‍ കൊണ്ടു പോയത്. പടിഞ്ഞാറേ മുറ്റത്ത് എന്റെ പ്രസംഗം ആസ്വദിച്ചു നിന്ന വിദ്യാര്‍ഥിനീ വിദ്യാര്‍ഥികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമെ ഇന്നു മരിച്ചു പോയിട്ടുള്ളു. ഇന്നത്തെ മഹാരാജകീയത്തിന്റെ നടത്തിപ്പുകാരില്‍ പലര്‍ക്കും ഇതെല്ലാം ഓര്‍മ്മിക്കാന്‍ കഴിയും!
ചരിത്ര വിജയമാണ് മഹാരാജാസിലെ ആ മത്സരത്തില്‍ എസ് എഫ്ഐക്കുണ്ടായത്. നൂറുകൊല്ലത്തെ ചരിത്രത്തിനിടയില്‍ കെ എസ് യു എന്ന സംഘടന അതിന്റെ നെടുംകോട്ടയില്‍ തോറ്റു.ആ തോല് വി രാഷ്ട്രീയമായി കോണ്‍ഗ്രസ്സിന്റെ ,കെ പി സിസി പ്രസിഡന്റായ ഏ കെ ആന്റണിയുടെ തോല് വി ആയിരുന്നു. കെ എസ് യു വിന്റെ പാനലില്‍ നിന്ന് ഒരേയൊരു സ്ഥാനാര്‍ഥിമാത്രം ജയിച്ചു.,എസ് എഫ് ഐ യിലെ എന്‍ കെ വാസുദേവനെ തോല്‍പ്പിച്ചു കൊണ്ട് ശ്രീ ഗോപകുമാര്‍. ആ ജയം ഇന്നും മഹാരാജാസില്‍ മാത്രമല്ല കേരളം മുഴുവന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു,ഇടയ്ക്ക് അടിയന്തരാവസ്ഥയുടെ ഭീകരത നിറഞ്ഞ ഒരു അദ്ധ്യായന വര്‍ഷത്തിലൊഴികെ.
തോമസ് ഐസക്കിനെ അന്നു കോളേജിലെ മഹാഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥി സമൂഹം അറിഞ്ഞത് ഈയുള്ളവനൊപ്പം ജയിച്ച യൂണിവേര്സിറ്റി യൂണിയന് കൗണ്‍സിലര്‍ എന്ന നിലയില്‍ മാത്രമായിരുന്നു എന്നു പറയാനെന്നെ അനുവദിക്കുക.
MA അവസാന വര്‍ഷ വിദ്യാര്‍ഥിയായതിനാല്‍ എന്നെ ഇപ്രാവശ്യം മത്സരത്തില്‍ നിന്നൊഴിവാക്കണമെന്നും പഠിക്കാനനുവദിക്കണമെന്നുമുള്ള എന്റെയും യശശ്ശരീരനായ പ്രൊഫ:രാമചന്ദ്രന് നായരുടെയും അപേക്ഷ നിഷ്കരുണം തള്ളി രണ്ടാമതും ഞാന്‍ തന്നെ യൂണിയന് പ്രസിഡന്റായി മത്സരിക്കണമെന്ന് ഇവര്‍ എന്നോട് ആവശ്യപ്പെട്ടു(.ഐസക് തന്ത്രപൂര്‍വ്വം മാറി .പഠനത്തില്‍ ശ്രദ്ധിച്ചപ്പോള്‍ എന്റെ കരിയര്‍ നശിക്കുകയായിരുന്നു.) അന്ന് എന്റെ കൂടെ കൗണ്‍സിലറായി ജയിച്ചത് പിന്നീട് ജെ എന്‍ യൂവില്‍ എസ് എഫ് ഐ സെക്രട്ടറിയായി സമരം നയിച്ച് ഇന്ന് അഹമ്മദാബാദില്‍ ശാസ്ത്രജ്ഞനായി കഴിയുന്ന ഡോ.സി പി ജീവനാണ്.
മഹാരാജകീയം സ്മരണികയില്‍ മഹാരാജാസില്‍ പഠിച്ച ,രണ്ടു വര്‍ഷം അതിന്റെ ചരിത്രത്തില്‍ ആദ്യമായി എസ് എഫ് ഐ യുടെ വിജയകാരണങ്ങളില്‍ ഒന്നായ എന്നെ,കോളേജിന്റെ ചരിത്രത്തില്‍ നിന്നും തുടച്ചു നീക്കാന്‍ ശ്രമിച്ചിരിക്കുന്നു! എസ് എഫ് ഐ സംഘടനയുടെ ഇലക്ഷന് സുവനീര്‍ ചിട്ടപ്പെടുത്തുന്നതില്‍ ഞാനുമുണ്ടായിരുന്നു എന്നുമാത്രമാണ് എന്നെക്കുറിച്ചു ആ മുഖാമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഇന്നു പുതുതായി വായിക്കുന്ന ഒരാള്‍ക്ക് സി എന്‍ കരുണാകരന് ഇലക്ഷന് സുവനീറിനു കവര്‍ വരച്ചു എസ് രമേശന് ചിട്ടപ്പെടുത്തി. സി എന്‍ കരുണാകരനെപ്പോലെ ഒരാള്‍!. ഞാന്‍ വിദ്യാര്‍ഥി ആയിരുന്നതായി ഒരു പരാമര്‍ശ്ശം പോലുമില്ല.
എന്‍ കെ വാസുദേവന്‍ ഡോ തോമസ് ഐസക്കു മായി നടത്തിയ സംഭാഷണം പ്രസിദ്ധീകരിച്ചത് ഇന്ന് മഹാരാജകീയം നടത്തുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയാണ്. എനിക്ക് എതിരെ മത്സരിച്ചു പരാജയപ്പെട്ട എന്റെ മാന്യ മിത്രങ്ങളായ ബിനോയി വിശ്വം,അഹമ്മദ് കബീര്‍ എന്നിവരെ പ്പോലും പേരെടുത്തു പറഞ്ഞ് സ്മരിക്കുന്നുണ്ടെന്നുള്ളതില് ഞാന്‍ സന്തുഷ്ടനാണ്.
ഈ ലേഖനത്തെക്കുറിച്ച് എന്റെ മിത്രം ഐസക്കുമായി അന്നു തന്നെ സംസാരിച്ചിരുന്നു.മഹാരാജകീയം സുവനീറില്‍ വന്ന ലേഖനത്തില്‍ തനിക്കൊരു പങ്കുമില്ലന്ന് ഐസക്ക് എന്നോടു പറഞ്ഞു. ഞാന്‍ സമാധാനിച്ചു.,വിശ്വസിച്ചു.
എന്നാല്‍ ഇടത്തോട്ടുള്ള വഴി എന്ന പേരില്‍ ഐസക്കു തന്നെ 3000ബി സി സ്ക്രിപ്റ്റ് മ്യൂസിയം തൃശ്ശൂര്‍ എന്ന പ്രാസാധകര്‍ മുഖേന 2016 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ രണ്ടാമതു ലേഖനമായി ഇതു വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നു!!.
ചരിത്രത്തില്‍ നിന്നും എന്നെ പിഴുതെറിയാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്ക്കൊപ്പം മഹാരാജകീയത്തില്‍ പങ്കെടുക്കുവാന്‍ എന്റെ ആത്മാഭിമാനം എന്നെ സമ്മതിക്കുന്നില്ല..മഹാരാജാസില്‍ പഠിക്കാത്തവരുടെ ചരിത്രം പോലും വ്യാജമായി എഴുതിച്ചേര്‍ക്കുന്നതിനു കൂട്ടു നിന്നവര്‍ക്കൊപ്പം നിന്നാല്‍ അതൊന്നും അറിയാതെ നിഷ്കളങ്കമായി എന്നെ ഇപ്പോഴും ഓര്മ്മിക്കുന്നവരുടെ മുഖത്ത് എനിക്കെങ്ങനെ നോക്കാനാകും?.
അതു കൊണ്ടാണ് മഹാരാജകീയത്തില്‍ ഞാന്‍ പങ്കെടുക്കാത്തത്.എന്നോടു ക്ഷമിക്കുക..
[fb_pe url=”https://www.facebook.com/S.Remesan/posts/1426637874042422?pnref=story” bottom=”30″]
Discussion about this post