ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയായ ബക്കിംഗ്ഹം പാലസിനെക്കാൾ നാലിരട്ടി വലിപ്പം.. ഭാരതത്തിന്റെ തച്ചുശാസ്ത്രത്തിന്റെ മായാജാലങ്ങൾ ഒളിപ്പിച്ച ഗോപുരങ്ങൾ… ലോകത്തെ ഏറ്റവും വലിയ സ്വകാര്യ വസതിയായ ലക്ഷ്മി വിലാസ് കൊട്ടാരത്തിന്റെ സവിശേഷതകൾ ആണിത്. രൗജപ്രൗഢിയുടെ മകുടോദാഹരണമായ ഈ കൊട്ടാരമുള്ളതാകട്ടെ നമ്മുടെ ഭാരതത്തിലും. രാജ്യത്തിന്റെ പൈതൃകത്തിന്റെ പ്രൗഢി പേറി നിൽക്കുന്ന ഈ കൊട്ടാരത്തിന് ശത കോടീശ്വരൻ മുകേഷ് അംബാനിയുടെ വസതിയായ ആന്റീലിയയെക്കാൾ വലിപ്പമുണ്ട്.
ഗുജറാത്തിലെ വഡോദരയിൽ ആണ് ലക്ഷ്മി വിലാസ് പാലസ് സ്ഥിതി ചെയ്യുന്നത്. ബറോഡയിലെ പ്രമുഖ മറാത്ത രാജ കുടുംബമായ ഗെയ്ക്വാഡുകൾ ആണ് ഈ കൊട്ടാരത്തിന്റെ ഉടമസ്ഥർ. 1890 ൽ ബറോഡ ഭരിച്ചിരുന്ന സായാജി റാവു ഗെയ്ക്‌വാഡ് മൂന്നാമൻ ആണ് ഈ കൊട്ടാരം നിർമ്മിച്ചത്.
700 ഏക്കറിൽ പടർന്ന് കിടുക്കുന്ന ഈ കൊട്ടാരത്തിന്റെ ശിൽപ്പി പ്രമുഖ ബ്രീട്ടീഷ് ആർക്കിടെക്റ്റ് ആയ ചാൾസ് മാന്റാണ്. ഇന്ത്യൻ- പാശ്ചാത്യ വാസ്തു ശാസ്ത്രത്തിന്റെ സംയോജിത രൂപമാണ് 134 വർഷം പഴക്കമുള്ള കൊട്ടാരം. ഇന്തോ- സർസാനിക് വാസ്തുവിദ്യകളുടെ തെളിവുകൾ ആണ് ചുവരുകളിലയും തൂണുകളിലെയും കൊത്തുപണികളിൽ പ്രതിഫലിക്കുന്നത്. ആഗ്രയിൽ നിന്നുള്ള വെട്ടുകല്ല്, പൂനയിൽ നിന്നും കൊണ്ടുവന്ന ട്രാപ്പ് സ്റ്റോൺ, രാജസ്ഥാനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള മുന്തിയ മാർബിളുകൾ എന്നിവ ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ നിർമ്മാണം.
170 മുറികളാണ് കൊട്ടാരത്തിൽ ഉള്ളത്. ഒരു നൂറ്റാണ്ട് മുൻപ് പണി കഴിപ്പിച്ചതാണ് എങ്കിലും എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. മുകൾ നിലയിലേക്ക് കയറാനായി ലിഫ്റ്റും കൊട്ടാരത്തിനുള്ളിൽ നിർമ്മിച്ചിട്ടുണ്ട്. ബഹുനിലകളുള്ള കൊട്ടാരത്തിൽ ആദ്യ നിലയിൽ ആണ് കുടുംബം താമസിക്കുന്നത്.
മുകളിലായുള്ള ഗോപുരങ്ങൾ ആണ് കൊട്ടാരത്തിന്റെ പ്രധാന ആകർഷണം. 160 അടിയോളം ഉയരമുണ്ട് ഗോപുരങ്ങൾക്ക്. പല നിലകളിലായുള്ള കൊട്ടാരത്തിൽ ഒന്നാമത്തെ നിലയിലാണ് രാജകുടുംബം താമസിക്കുന്നത്. കൊട്ടാരത്തിന് ചുറ്റുമായി പരന്ന് കിടക്കുന്ന ഉദ്യാനവും വിശാലമായ നടുമുറ്റവുമെല്ലാം ഗേയ്ക്ക്‌വാഡുകളുടെ ജീവിത രീതി വ്യക്തമാക്കുന്നതാണ്. കൊട്ടാരത്തിലെ ദർബാർ ഹാൾ ആണ് മറ്റൊരു പ്രധാന ആകർഷണം. വെനേഷ്യൻ മൊസൈക്, ബെൽജിയം ഗ്ലാസുകൾ എന്നിവ കൊണ്ടാണ് ഈ ഹാളിന്റെ നിർമ്മാണം. മഹാറാണ ഫത്തേ സിംഗിന്റെ മ്യൂസിയവും കാഴ്ചക്കാർക്ക് അത്ഭുതമായി കൊട്ടാരവളപ്പിൽ ഉണ്ട്.
കാരിരുമ്പിൽ തീർത്ത വിളക്കുമാടങ്ങളും കൊട്ടാരത്തിൽ കാണം. ചുവരുകളിൽ മുഴുവൻ വെള്ളി പൂശിയ സിൽവർ റൂം അഴക് വർദ്ധിപ്പിക്കുന്നു. 300 അടി ഉയരമുള്ള ക്ലോക്ക് ടവറാണ് കൊട്ടാരത്തിന്റെ മറ്റൊരു സവിശേഷത. അംബാനിയുടെ ആന്റീലിയയ്ക്ക് 15000 കോടിയാണ് മതിപ്പ്. ബക്കിംഗ്ഹാം പാലസിന് 20,000 കോടിയും. എന്നാൽ 24,000 കോടി രൂപയാണ് ലക്ഷ്മി വിലാസ് കൊട്ടാരത്തിന്റെ വില. 3.4 കോടി ചതുരശ്ര അടിയിലാണ് കൊട്ടാരം പണി കഴിപ്പിച്ചിരിക്കുന്നത്.
കൊട്ടാരത്തിന്റെ വിശേഷങ്ങൾ കേട്ടറിഞ്ഞ് നിരവധി പേരാണ് കാണാനായി ഇവിടെ എത്താറുള്ളത്. പ്രതിവർഷം 50 ലക്ഷം പേർ ഇത്തരത്തിൽ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സൽമാൻ ഖാൻ നായകനായ പ്രേം രത്തൻ ധൻ പായോ അടക്കം നിരവധി ഹോളിവുഡ് സിനിമകൾക്കും കൊട്ടാരം ലൊക്കേഷൻ ആയിട്ടുണ്ട്. നിരവധി സാംസ്‌കാരിക പരിപാടികൾക്കും ആഢംബര വിവാഹങ്ങൾക്കും ഈ കൊട്ടാരം വേദിയാകാറുണ്ട്.
ഗുജറാത്തിന്റെ സാംസ്‌കാരിക സൗന്ദര്യമായ കൊട്ടാരം ഹെരിറ്റേജ് റിസോർട്ട് ആക്കി മാറ്റാനാണ് നിലവിലെ അന്തരാവകാശിയായ സ്മാർജിത് സിംഗ് ഗേയ്ക്ക്‌വാഡിന്റെ തീരുമാനം. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനവുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. സ്മാർജിദ് സിംഗ് ഗെയ്ക്വാഡും ഭാര്യ രാധികയും മക്കളുമാണ് നിലവിൽ ഇവിടെ താമസിക്കുന്നത്.
രാജഭരണം അവസാനിച്ചുവെങ്കിലും രാജകീയ പാരമ്പര്യം ഇപ്പോഴും പേറുന്ന മണ്ണാണ് നമ്മുടേത്. മറ്റെല്ലാ രാജ്യങ്ങളും വികസനങ്ങൾ കൊണ്ട് രാജകീയ പാരമ്പര്യത്തെ തുടച്ച് നീക്കിയെങ്കിലും മാറ്റങ്ങൾക്കിടയിലും തനിമ സംരക്ഷിക്കാൻ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിന് തെളിവു കൂടിയാണ് രാജ്യത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അംബചുംബിയായ ഈ അത്ഭുതം.
Discussion about this post