ഡല്‍ഹി: ലക്‌നൗവിലെ താക്കൂര്‍ഗഞ്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പിതാവ് സര്‍താജ്. രാജ്യദ്രോഹിയായ ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് രാജ്യത്തിന്റെ താല്‍പര്യമല്ല. ഒരു കാരണവശാലും സൈഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും പിതാവ് വ്യക്തമാക്കി.
ജോലിക്ക് പോകാത്തതിനെ തുടര്‍ന്ന് രണ്ടരമാസം മുന്‍പ് സെയ്ഫുല്ലയെ തല്ലിയിരുന്നു. ഇതിനു പിന്നാലെ, അവന്‍ വീടു വിട്ട് പോയി. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. സൗദിയിലേക്ക് പോകുന്നുവെന്നാണ് കഴിഞ്ഞ തിങ്കളാഴ്ച വിളിച്ചു പറഞ്ഞതെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ എല്ലാവരും ഞെട്ടിയിരിക്കുകയാണെന്ന് സെയ്ഫുല്ലയുടെ ബന്ധു പ്രതികരിച്ചു. നീണ്ട താടി വളര്‍ത്തുകയും അഞ്ചു നേരം നിസ്‌കരിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു സെയ്ഫുല്ല. ഇത്തരമൊരു പ്രവര്‍ത്തി ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും ബന്ധു പറഞ്ഞു.
ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ സുരക്ഷാസേനയുമായി 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സെയ്ഫുല്ല കൊല്ലപ്പെട്ടത്. ഇയാളില്‍നിന്ന് ഐഎസിന്റെ പതാകയും ട്രെയിന്‍ സമയം രേഖപ്പെടുത്തിയ ടൈം ടേബിളും കണ്ടെടുത്തിരുന്നു. എട്ടു പിസ്റ്റളുകള്‍, 650 വെടിയുണ്ടകള്‍, റിവോള്‍വര്‍, കത്തി തുടങ്ങിയ ആയുധങ്ങള്‍, പണം, സ്വര്‍ണം, പാസ്‌പോര്‍ട്ട്, സിം കാര്‍ഡുകള്‍ എന്നിവയും ഇയാളുടെ മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഭോപ്പാല്‍-ഉജ്ജയ്ന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ ഉഗ്രസ്‌ഫോടനത്തിനു പിന്നില്‍ സെയ്ഫുല്ലയാണെന്നു സംശയമുണ്ട്.
ചൊവ്വാഴ്ച വൈകിട്ടു മൂന്നുമണിയോടെയാണു താക്കൂര്‍ഗഞ്ചിലെ വീട്ടില്‍നിന്നു പൊലീസുകാര്‍ക്കെതിരെ വെടിവയ്പ്പുണ്ടായത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു പരിശോധന നടത്തുന്നതിനിടെയായിരുന്നു വെടിവയ്പ്. ഭീകരനെ ജീവനോടെ പിടികൂടുന്നതിനാണു ശ്രമിച്ചതെങ്കിലും ഇയാള്‍ പ്രതിരോധിച്ചുനിന്നതിനാല്‍ അതു നടന്നില്ല.
Discussion about this post