മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ഗുരുതര വീഴ്ച. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണിതു കണ്ടെത്തിയത്. ഫോം നമ്പര്‍ 26-ല്‍ പതിനാലാമത്തെ കോളത്തില്‍ ആശ്രിത സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി നല്‍കിയില്ല.
ഇതു ഗുരുതര വീഴ്ചയാണെന്നും എന്നാല്‍ പത്രിക സ്വീകരിക്കാതിരിക്കാന്‍ ഇതു കാരണമല്ലെന്നും തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷനു പത്രിക സ്വീകരിക്കാനാകുമെങ്കിലും ഇതിനെതിരേ ആരെങ്കിലും കോടതിയില്‍ പോയാല്‍ പത്രിക തള്ളിക്കളയാന്‍ സാധ്യതയുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം കുഞ്ഞാലിക്കുട്ടിയുടെ അപൂര്‍ണമായ നാമനിര്‍ദേശപത്രിക സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കാന്‍ അനുവദിക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിക്കില്ലെന്നു ബി.ജെ.പിയും എല്‍.ഡി.എഫും സ്വതന്ത്രസ്ഥാനാര്‍ഥികളും പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി.
പൂരിപ്പിക്കേണ്ട ഭാഗം ഒഴിവാക്കിയിട്ടും കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചപ്പോള്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ അപൂര്‍ണമായ പത്രിക തള്ളിയെന്നും ബി.ജെ.പി ആരോപിച്ചു. ഇത് റിട്ടേണിങ് ഓഫീസറും മുസ്ലിംലീഗും തമ്മിലുള്ള ഒത്തുകളിയാണെന്നും ബി.ജെ.പി ആരോപിച്ചു. റിട്ടേണിങ് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്കും െഹെക്കോടതിയിലും ബി.ജെ.പി. പരാതി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം പത്രികയിലെ വീഴ്ചക്കെതിരെ എല്‍.ഡി.എഫ്. കാര്യമായ പ്രതിഷേധങ്ങള്‍ക്കൊരുങ്ങാതിരുന്നത് ആരോപണങ്ങള്‍ക്കു കാരണമായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കാന്‍ നിയമതടസമില്ലെന്ന വിവരം ലഭിച്ചതിനാലാണു തങ്ങള്‍ പത്രിക സ്വീകരിക്കേണ്ടെന്ന നിലപാട് എടുക്കാതിരുന്നതെന്നു സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു. മലപ്പുറത്തു സി.പി.എമ്മും ലീഗും നടത്തുന്ന സൗഹൃദരാഷ്ട്രീയമാണു എല്‍.ഡി.എഫിന്റെ മൗനത്തിന്റെ പിന്നിലെന്നും വാര്‍ത്താസമ്മേളത്തില്‍ ബി.ജെ.പി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ്.രാജീവ്, മേഖലാ സെക്രട്ടറി എം.പ്രേമന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ് എന്നിവര്‍ പറഞ്ഞു.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ഒന്‍പതുപേരുടെ പത്രികകള്‍ സ്വീകരിച്ചു. മൂന്ന് ഡെമ്മി സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏഴ് പേരുടേത് തള്ളുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചതിനാല്‍ ലീഗിന്റെ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), എം.ബി.ഫൈസല്‍ (സി.പി.എം.), ശ്രീപ്രകാശ് (ബി.ജെ.പി.), അബ്ദുല്‍ സഗീര്‍, കെ.പി. കുഞ്ഞാലിക്കുട്ടി, മുഹമ്മദ്, മുഹമ്മദ് ഫൈസല്‍, എ.കെ. ഷാജി, കെ. ഷാജിമോന്‍ (എല്ലാവരും സ്വതന്ത്രര്‍) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. ആകെ 16 പേരുടെ നാമനിര്‍ദേശങ്ങളായിരുന്നു ലഭിച്ചിരുന്നത്. പത്രികകള്‍ 27 വരെ പിന്‍വലിക്കാം. അന്നേ ദിവസം വൈകിട്ട് മൂന്നിന് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്‌നം അനുവദിക്കും. ഏപ്രില്‍ 12 നാണ് വോട്ടെടുപ്പ്.
Discussion about this post